ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം

ഋഷഭ് പന്തും ദേവ്ദത്ത് പടിക്കലും ബാറ്റിങ് മികവ് പുറത്തെടുത്തെങ്കിലും ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 193 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
India vs Sri Lanka 1st Cricket Test Day 4

ശ്രീലങ്കക്കതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ.

Updated on

ഗാലെ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസിന്‍റെ വിജയലക്ഷ്യം. ഋഷഭ് പന്തും ദേവ്ദത്ത് പടിക്കലും ബാറ്റിങ് മികവ് പുറത്തെടുത്തെങ്കിലും ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 193 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

നാലാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ലങ്കൻ ടീമിന് മുന്നിൽ കനത്ത വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരുന്നത്. ഗാലെ സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ്, 2022-ൽ ആതിഥേയർക്കെതിരേ പാക്കിസ്ഥാൻ നേടിയ 344 റൺസാണ്.

നേരത്തെ, മൂന്നാം ദിവസം തന്നെ ലങ്കയുടെ ഒന്നാമിന്നിങ്സ് 284 റൺസിൽ അവസാനിപ്പിച്ച സന്ദർശകർ 178 റൺസിന്‍റെ ലീഡ് എടുത്തിരുന്നു. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 462 റൺസാണ് നേടിയത്.

ആദ്യ ഇന്നിങ്സിൽ 39 റൺസെടുത്ത ഋഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ കൂടുതൽ ആക്രമണകാരിയായി. ലഹിരു കുമാരയുടെ പന്തിൽ സിക്സർ അടിച്ചാണ് പന്ത് തന്‍റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സർ തികയ്ക്കുന്ന ലോകത്തെ നാലാമത്തെയും ഇന്ത്യയിൽ ആദ്യത്തെയും ബാറ്ററായി ഋഷഭ് പന്ത് മാറി.

ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർക്കാനും പന്തിനായി. ആദ്യ ഇന്നിംഗ്സിൽ 167 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ രണ്ടാം ഇന്നിംഗ്സിലും മികച്ച ഫോം തുടർന്ന് 44 റൺസ് നേടി. സ്പിന്നർമാരെ ആത്മവിശ്വാസത്തോടെ നേരിട്ട പടിക്കൽ കേശര നുവാന്തയുടെ പന്തിലാണ് പുറത്തായത്.

India vs Sri Lanka 1st Cricket Test Day 4
ഋഷഭ് പന്തിന് സിക്സറുകളുടെ റെക്കോഡ്

രണ്ടാം ഇന്നിംഗ്സിന്‍റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജൈസ്വാളിനെ (0) ഇന്ത്യക്ക് നഷ്ടമായി. അവിടെ ഒത്തുചേർന്ന കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തു. പ്രഭാത് ജയസൂര്യയുടെ പന്തിൽ രണ്ട് സിക്സറുകൾ പറത്തിയ രാഹുൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഒടുവിൽ ജയസൂര്യക്ക് മുൻപിൽത്തന്നെ വീണു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും (8) തിളങ്ങാനായില്ല.

ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ദിനേശ് ചണ്ഡിമലിനെ മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ സാരമായ പരിക്കുകളില്ലെന്ന് വ്യക്തമായതിനാൽ അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com