ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും നിയമക്കുരുക്കുകളും അവസാനിക്കുന്നില്ല. നടനും നിർമാതാവുമായ ധനുഷ് പകർപ്പവകാശ ലംഘനം ആരോപിച്ച് നോട്ടീസ് അയച്ചതിനു പിന്നാലെ ചന്ദ്രമുഖി എന്ന സിനിമയുടെ നിർമാതാക്കളും നയൻതാരയിൽ നിന്ന് നഷ്ടപരിഹാരം തേടി സമാന നോട്ടീസ് നൽകിയിരിക്കുകയാണിപ്പോൾ.
അനുമതിയില്ലാതെ സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ ഡോക്യുമെന്‍ററിയിൽ ഉപയോഗിച്ചു എന്നാണ് ചന്ദ്രമുഖിയുടെ നിർമാതാക്കൾ ആരോപിക്കുന്നത്. ഇതിനു നഷ്ടപരിഹാരമായി അഞ്ച് കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. നയൻതാരയ്ക്കു പുറമേ, ഡോക്യുമെന്‍ററി ചിത്രീകരിച്ച് സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ശിവാജി പ്രൊഡക്ഷൻസാണ് 2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ നിർമാതാക്കൾ. മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയിൽ രജനികാന്താണ് നായക വേഷത്തിലെത്തിയത്. മോഹൻലാൽ അവതരിപ്പിച്ച ഡോക്റ്റർ സണ്ണിയെ രജനികാന്തും ശ്രീദേവിയെ നയന്തരായുമാണ് തമിഴിൽ അവതരിപ്പിച്ചത്. ഇതിലെ ചിത്രീകരണത്തിന്‍റെ വീഡിയോ ക്ലിപ്പുകൾ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്‍ററിയിൽ ഉപയോഗിച്ചിട്ടുണ്ട്.
നാനും റൗഡി താൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് വിഷ്വലുകൾ അനുമതിയില്ലാതെ ഉൾപ്പെടുത്തിയതിനാണ് ചിത്രത്തിന്‍റെ നിർമാതാവ് ധനുഷ് നേരത്തെ നോട്ടീസ് നൽകിയത്.