മമ്മൂട്ടി | പാർഥിപൻ | മോഹൻലാൽ
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ പേട്രിയറ്റ് എന്ന സിനിമയുടേത് കൈയടി അർഹിക്കുന്ന മേക്കിങ് ആണെന്ന് തമിഴ് നടൻ പാർഥിപൻ. സംവിധായകൻ മഹേഷ് നാരായണൻ അങ്ങേയറ്റം പക്വതയോടെയും നിയന്ത്രണത്തോടെയുമാണ് ഈ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇക്കാലത്ത് സാങ്കേതികവിദ്യ എല്ലാവർക്കും ലഭ്യമാണെങ്കിലും ടേസ്റ്റ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഈ സിനിമയുടെ ഓരോ ഫ്രെയിമിലും ആ ടേസ്റ്റ് ഉണ്ടെന്നും പാർഥിപൻ.
പ്രേക്ഷകരെ സ്വാധീനിക്കാൻ വേണ്ടിയുള്ള അമിതമായ ശ്രമം ഒരു രംഗത്തിലുമില്ല. പക്ഷേ, ഓരോ രംഗവും നമുക്കൊപ്പം നിൽക്കും. സിനിമ കണ്ടപ്പോൾ ചുറ്റുമുള്ളവർ കഥാപാത്രങ്ങളും താൻ പ്രേക്ഷകനുമായി മാറിപ്പോയെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
മമ്മൂട്ടിയും മോഹൻലാലും താരങ്ങളായല്ല ഇതിലുള്ളത്, അനുഭവങ്ങളായാണ്. മമ്മൂട്ടി സർ സംഭാഷണങ്ങളിലൂടെയല്ല, നിശബദ്തകളിലൂടെയാണ് സംവദിക്കുന്നത്. മോഹൻലാൽ സർ ഫ്രെയിമിനുള്ളിൽ ജീവിക്കുകയാണ്. വിവിധ വികാരങ്ങൾ മിന്നൽപ്പിണർ പോലെയാണ് ഫഹദിലൂടെ കടന്നുപോകുന്നത്. പുറമേ സൗമ്യതയും ഉള്ളിലൊരു കൊടുങ്കാറ്റുമുള്ള വിസ്മയമാണ് കുഞ്ചോക്കോ ബോബൻ- പാർഥിപൻ വിലയിരുത്തുന്നു.
ഇതൊരു മലയാളം സിനിമയല്ല. മലയാളം സിനിമ എന്ന പേരിൽ ഒരു ഇംഗ്ലിഷ് സിനിമയാണ് എടുത്തു വച്ചിരിക്കുന്നത്. സംവിധായകൻ വെറുതേ സിനിമയെടുക്കുകയല്ല, നമ്മളെ ആ സിനിമയ്ക്കുള്ളിലേക്കു കൊണ്ടുപോവുകയായിരുന്നു എന്നും പാർഥിപൻ.