സുദേവ് നായർ, ഗീതു മോഹൻദാസ്, യഷ്, കിയാര അഡ്വാനി, അക്ഷയ് ഒബ്റോയ്.
ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ കന്നഡ സൂപ്പർതാരം യഷ് നായകനായെത്തിയ 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിന്‍റെ പരാജയത്തിന് കാരണം യഷിന്‍റെ അമിതമായ ഇടപെടലുകളാണെന്ന റിപ്പോർട്ടുകൾ തള്ളി നടൻ അക്ഷയ് ഒബ്‌റോയ്. കന്നഡ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിച്ച പ്രതിഭയാണ് യഷ് എന്നും, അദ്ദേഹത്തിന്‍റെ ഇടപെടലുകൾ ചിത്രത്തിന്‍റെ പരാജയത്തിന് കാരണമായിട്ടില്ലെന്നും അക്ഷയ് വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് വിശകലനം ചെയ്യാൻ പ്രയാസമാണെന്നും, പുതിയൊരു അനുഭവം നൽകാൻ ശ്രമിച്ച ചിത്രം അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമിച്ചതെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്‍റെ പരാജയത്തിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും, എന്നാൽ ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെറ്റിൽ യഷിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ അനാവശ്യ ഇടപെടലുകളും താൻ കണ്ടിട്ടില്ലെന്ന് അക്ഷയ് ഒബ്‌റോയ് വ്യക്തമാക്കി.
ഗീതു മോഹൻദാസാണ് തന്നെ ചിത്രം പൂർണമായും സംവിധാനം ചെയ്തതെന്നും, അവരോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കന്നഡ സിനിമയെ ഒറ്റയ്ക്ക് പാൻ-ഇന്ത്യ തലത്തിലേക്ക് എത്തിച്ച യഷിന്‍റെ ആത്മവിശ്വാസത്തെയും അദ്ദേഹം പ്രശംസിച്ചു.
കെജിഎഫ് ചാപ്റ്റർ 2-ന്‍റെ വൻ വിജയത്തിന് ശേഷം യഷ് അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 'ടോക്സിക്'. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ പീരിയഡ് ആക്ഷൻ-ക്രൈം ഡ്രാമയിൽ നയൻതാര, കിയാര അഡ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ വലിയ താരനിര അണിനിരന്നു. റിലീസിന് വലിയ ഹൈപ്പ് ലഭിച്ചെങ്കിലും സമ്മിശ്ര പ്രതികരണങ്ങളെ തുടർന്ന് ബോക്സോഫിസിൽ ചിത്രം പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല.