"ഈ വെറുപ്പ് ഞാൻ അർഹിക്കുന്നുണ്ട്, എനിക്ക് ഒരു അവസരം കൂടി തരണം": വിഡിയോയുമായി പ്രണീത് മോറെ
370 രൂപ ബിരിയാണി വിവാദത്തിൽ പുതിയ ക്ഷമാപണ വിഡിയോ പങ്കുവച്ച് പ്രമുഖ കൊമേഡിയൻ പ്രണീത് മോറെ. തനിക്ക് നേരെ ഇപ്പോൾ നടക്കുന്ന വെറുപ്പിന് താൻ അർഹനാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. അയാൾ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയപ്പോൾ തന്നെ തനിക്ക് അത് തടയാമായിരുന്നു എന്നും അത് ചെയ്യാതെ അയാൾക്ക് വേദി നൽകുകയാണ് ചെയ്തത് എന്നും പ്രണീത് പറയുന്നു. തനിക്ക് ഒരു അവസരം കൂടി തരണമെന്നും അദ്ദേഹം വിഡിയോയിൽ അഭ്യർഥിക്കുന്നുണ്ട്.
കുറേ ദിവസമായി ഇത് പറയണമെന്ന് ഞാൻ കരുതുന്നു. പക്ഷേ എന്‍റെ ഇൻസ്റ്റഗ്രാം സസ്പെൻഡ് ചെയ്യപ്പെട്ടു. നിങ്ങൾ എല്ലാവരും എന്‍റെ ഷോ കണ്ടുകാണും. അതു കാരണം വലിയ രീതിയിലുള്ള വെറുപ്പാണ് എനിക്ക് നേരെ ഉയരുന്നത്. ഞാൻ ആ വെറുപ്പിന് അർഹനാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം അയാൾ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് എല്ലാവരും ചിരിക്കുകയായിരുന്നു. അത് എന്‍റെ തെറ്റാണ്. എനിക്ക് അവിടെ വച്ചുതന്നെ അയാളെ തടയാമായിരുന്നു. പക്ഷേ കൂടുതൽ പറയുന്നതിനായി അയാൾക്ക് വേദിയൊരുക്കുകയാണ് ഞാൻ ചെയ്തത്. ഇത് കാരണം ബുദ്ധിമുട്ടിലായ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്കെതിരേയുള്ള നിയമനടപടിയിൽ അധികൃതരോട് ഞാൻ സഹകരിക്കുന്നുണ്ട്. എനിക്ക് നിങ്ങളോട് ഒരു അപേക്ഷയാണ് ഉള്ളത്. എനിക്ക് ഒരു അവസരം കൂടി തരണം. എനിക്ക് മികച്ച മനുഷ്യനാവാൻ സാധിക്കുമെന്ന് ഞാൻ തെളിയിക്കാം.- പ്രണീത് വിഡിയോയിൽ പറഞ്ഞു.
പ്രണീതിന്‍റെ കോമഡി ഷെയ്ക്കിടെ ഒരു യുവാവ് നടത്തിയ പരാമർശമാണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഡേറ്റിങ്ങിന് പോയപ്പോൾ 370രൂപയ്ക്ക് ബിരിയാണി വാങ്ങിക്കൊടുത്തത് ലൈംഗീക ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു എന്നായിരുന്നു പരാമർശം. യുവാവിന്‍റെ വാക്കുകൾ കേട്ട് ചിരിക്കുന്ന പ്രണീതിനേയും വിഡിയോയിൽ കാണാം. ഇത് വൈറലായതോടെ വൻ വിമർശനമാണ് ഇവർക്കെതിരേ ഉയർന്നത്.