മധുർ വിർലി
370 രൂപയുടെ ബിരിയാണി തമാശ വൻ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കൊമേഡിയൻ പ്രണിത് മോറെ രൂക്ഷ വിമർശനത്തിന് ഇരയായി. ഇപ്പോൾ ചർച്ചയാവുന്നത് മധുർ വിർലിയുടെ തമാശയാണ്. 2024ൽ മധുർ നടത്തിയ സ്റ്റാൻഡ് അപ് കോമഡിയിൽ നിന്നുള്ള വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ടവരേയും അതിജീവിതമാരേയും അപമാനിക്കുന്നതാണ് മധുറിന്‍റെ വാക്കുകൾ എന്നാണ് വിമർശനം.
പത്ത് ബലാത്സംഗക്കേസുകളിൽ ഒൻപതിലും ബലാത്സംഗം മാത്രമാണ് നടക്കുന്നത് എന്നാണ് മധുർ പറയുന്നത്. ഒന്നിൽ മാത്രമാണ് ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവർ കൊലചെയ്യപ്പെടുന്നത്. ഇത്തരത്തിൽ കൊലചെയ്യപ്പെടാനുള്ള കാരണമാണ് തമാശയായി മധുർ അവതരിപ്പിച്ചത്. പീഡിപ്പിക്കുന്ന ആളോട് സ്ത്രീകൾ ബലാത്സംഗത്തിനു ശേഷം കെട്ടിപ്പിടിക്കാമോ എന്ന് ചോദിക്കുമെന്നും ഇതിൽ പ്രകോപിതനായാണ് കൊല നടത്തുക എന്നാണ് ഇയാളുടെ വാക്കുകൾ. ഈ കത്തിയെ കെട്ടിപ്പിടിച്ചോ എന്ന് പറഞ്ഞ് ഇരയെ കുത്തിക്കൊല്ലും എന്നാണ് പറയുന്നത്. കൂടാതെ ബലാത്സംഗത്തിന് ഇരയായവർ ഇതിനേക്കാൾ ഭേദം മരിക്കുന്നതാണ് എന്ന് പറയാറുണ്ട്. എന്നാൽ ഒരു ശവശരീരവും ബലാത്സംഗമായിരുന്നു ഇതിലും ഭേദം എന്ന് പറയാറില്ലെന്നും മധുർ പറയുന്നു. ബലാത്സംഗ കോമഡി കേട്ട് പൊട്ടിച്ചിരിക്കുന്നവരേയും വിഡിയോയിൽ കാണാം.
ഈ വിഡിയോ വൈറലായതോടെ നിരവധി പേരാണ് മധുറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത് എന്തുതരം കോമഡിയാണ് എന്നായിരുന്നു പലരുടേയും ചോദ്യം. പിന്നാലെ ക്ഷമാപണവുമായി മധുർ വിർലി രംഗത്തെത്തി. ഇത് രണ്ട് വർഷം മുന്നത്തെ വിഡിയോ ആണെന്നും അന്നു തന്നെ ഇതിലെ തെറ്റു മനസിലാക്കി എന്നുമാണ് വിർലി കുറിച്ചത്. ആത്മാർഥമായി ക്ഷമാപണം നടത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.