പാലക്കാട് മുനിസിപ്പാലിറ്റിയിൽ സ്വതന്ത്രനാണ് താരം
പാലക്കാട്: എൻഡിഎയ്ക്ക് അധികാരമുണ്ടായിരുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ കേവലഭൂരിപക്ഷം നേടാതെ വന്നതോടെ യുഡിഎഫ് അധികാരം കൈപിടിയിലാക്കാനുള്ള നീക്കം ആരംഭിച്ചു. ഇതിനായി സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച എച്ച്. റഷീദിനെ കൂട്ടുപിടിച്ച് ഭരണം പിടിക്കാനാണ് നീക്കം.
റഷീദിനെ ചെയർമാനാക്കി പാലക്കാട് മുനിസിപ്പാലിറ്റി ഭരണം നേടാനാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിനായി ഒമ്പത് സീറ്റുകൾ നേടിയ എൽഡിഎഫിനെ കൂടി ഒപ്പം കൂട്ടാനാണ് 18 സീറ്റുകൾ നേടിയ യുഡിഎഫ് ആലോചിക്കുന്നത്.
ഇരുമുന്നണികളും കൂടിയാൽ 27 സീറ്റ് ആകും. റഷീദിന്‍റെ സീറ്റ് കൂടി കൂട്ടിയാൽ ഭരണം സുരക്ഷിതമായി യുഡിഎഫ് പാളയത്തിലെത്തും. പള്ളിപ്പുറം വാർഡിൽ 20 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സി. മധുവിനെ റഷീദ് പരാജയപ്പെടുത്തിയത്. പാലക്കാട് നഗരസഭയിൽ സ്വതന്ത്രനെയും, എൽഡിഎഫിനെയും കൂട്ടുപിടിച്ച് അധികാരത്തിൽ വരണമോയെന്നത് സംസ്ഥാനതലത്തിൽ തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ പറഞ്ഞു.
അതേസമയം ബിജെപിയെ പിന്തുണയ്ക്കില്ലെന്നും, മതേതര പാർട്ടികളെ പിന്തുണയ്ക്കുമെന്നും എച്ച്. റഷീദ് വ്യക്തമാക്കി.