സുവേന്ദു അധികാരി, സാമിക് ഭട്ടാചാര്യ, അഗ്നിമിത്ര പോൾ
കോൽക്കത്ത: 15 വർഷം നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത‍്യം കുറിച്ച് ബിജെപി പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. 293 നിയമസഭാ സീറ്റുകളിൽ 206 എണ്ണത്തിലും ബിജെപി വിജയിച്ചു. ഇതിനു പിന്നാലെ മുഖ‍്യമന്ത്രി ആരാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ടിഎംസി വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരി മുതൽ അഗ്നിമിത്ര പോളിന്‍റെ പേര് വരെയാണ് പറഞ്ഞു കേൾക്കുന്നത്. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് മുഖ‍്യമന്ത്രി പദത്തിന് യോഗ‍്യനെന്നാണ് പാർട്ടിക്ക് അകത്തും പുറത്തും വലിയൊരു വിഭാഗം പറയുന്നത്.
ഇത്തവണ ഭബാനിപുരിൽ മത്സരിച്ച മമത ബാനർജിയെ 15,105 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സുവേന്ദു പരാജയപ്പെടുത്തിയത്. 2021ലും നന്ദിഗ്രാമിൽ മമത ബാനർജിയെ സുവേന്ദു തോൽപ്പിച്ചിരുന്നു.
സുവേന്ദുവിനെ കൂടാതെ ആർഎസ്എസ് വേരുള്ള സമിക് ഭട്ടാചാര‍്യയുടെ പേരും പരിഗണനയിലുണ്ട്. വനിതാ നേതാക്കളായ അഗ്നിമിത്ര പോൾ, നടി രൂപ ഗാംഗുലി എന്നിവരുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. ഫാഷൻ ഡിസൈനർ കൂടിയായ അഗ്നിമിത്ര പോൾ മഹിളാ മോർച്ച ബംഗാൾ ഘടകം അധ‍്യക്ഷയായിരുന്നു. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തി. വരും ദിവസങ്ങളിൽ ചേരുന്ന പാർട്ടി യോഗത്തിലായിരിക്കും മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നത്.