ജിഗ്നേഷ് തലാവിയ
സൂററ്റ്: തട്ടിക്കൊണ്ടു പോയതായി പ്രചരിപ്പിച്ച് ഭാര്യയിൽ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടയാൾ അറസ്റ്റിൽ.സൂററ്റ് സ്വദേശി ജിഗ്നേഷ് തലാവിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 36കാരനായ ജിഗ്നേഷ് വായിൽ തുണി തിരുകി കൈയും കാലും കെട്ടിയിട്ടതു പോലെ തോന്നിക്കുന്ന വിഡിയോയാണ് ഭാര്യക്ക് അയച്ചു കൊടുത്തിരുന്നത്. സ്റ്റോക്ക് മാർക്കറ്റിൽ ജിഗ്നേഷിന് വലിയ തോതിൽ പണം നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് തട്ടിക്കൊണ്ടു പോയതായി കഥ മെനഞ്ഞത്.
സൂററ്റിലെ വജ്രവ്യാപാരകമ്പനിയിലെ അക്കൗണ്ടന്‍റ് ആയിരുന്നു ജിഗ്നേഷ്. ജൂൺ 12 മുതൽ ജിഗ്നേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നിഷ പൊലീസിൽ പരാതി നൽകിയിരുന്നു. തൊട്ടു പിന്നാലെയാണ് ജിഗ്നേഷിനെ കെട്ടിയിട്ട വിഡിയോ ഭാര്യക്കു കിട്ടിയത്.
50 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം വ്യാപകമാക്കിയതോടെ ജൂലൈ 15ന് പഞ്ച്മഹലിലെ ഗോധ്രയിലുള്ള ശിവ് ഹോട്ടലിൽ നിന്ന് ജിഗ്നേഷിനെ കണ്ടെത്തി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിഗ്നേഷ് തട്ടിക്കൊണ്ടു പോയെന്ന് കള്ളക്കഥ പടച്ചതാണെന്ന് കുറ്റസമ്മതം നടത്തിയത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു, വ്യാജ തെളിവുകൾ ഉണ്ടാക്കി, സർക്കാർ സേവനങ്ങൾ പാഴാക്കി എന്നീ കുറ്റങ്ങളാണ് ജിഗ്നേഷിനെതിരേ ചുമത്തിയിരിക്കുന്നത്.