തളിപ്പറമ്പ്: 13 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് മരണം വരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019 ലാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് മകൾ ഗർഭിണിയായതോടെ വീടിനടുത്തുള്ള 15 കാരനാണ് ഇതിനുത്തരവാദിയെന്ന് പിതാവ് മകളെ ഭീഷണിപ്പെടുത്തി പറയിച്ചു. പൊലീസ് അന്വേഷണത്തിൽ പിതാവാണു പ്രതി എന്ന് കണ്ടെത്തി. റിമാൻഡിലായിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് പോവുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കേസിൽ വിധി പറയേണ്ടതായിരുന്നെങ്കിലും പ്രതി സ്ഥലത്തില്ലാത്തതിനാൽ മാറ്റി വയ്ക്കുകയായിരുന്നു. അടുത്തിടെ ഇയാൾ നാട്ടിലെത്തുകയും പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയും വിധിപറയുകയുമായിരുന്നു.