ഹംപിയിലെ കൂട്ടബലാത്സംഗവും കൊലപാതകവും; മൂന്നു പ്രതികൾക്ക് വധശിക്ഷ
കോപ്പൽ: ഇസ്രേലി വിനോദസഞ്ചാരി ഉൾപ്പെടെ രണ്ട് യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കനാലിൽ തള്ളിയിട്ട് കൊല്ലുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ. കർണാടകയിലെ കോപ്പൽ ജില്ലയിലുള്ള സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഹാൻഡിമല്ല എന്നറിയപ്പെടുന്ന മല്ലേഷ്, സായ്, ശരണപ്പ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹംപിയോട് ചേർന്ന സനാപുരയിലെത്തിയ ഇസ്രേലി പൗര ഉൾപ്പെടെയുള്ള രണ്ട് വനിതകൾ, മൂന്ന് പുരുഷ വിനോദസഞ്ചാരികൾ, ഹോംസ്റ്റേ ഓപ്പറേറ്റർ എന്നിവരടങ്ങുന്ന സംഘത്തിനോട് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു.
പണം നൽകില്ലെന്ന് അറിയിച്ചതോടെ ഒപ്പമുണ്ടായിരുന്ന മൂന്നു പുരുഷ വിനോദസഞ്ചാരികളെയും കനാലിലേക്കു തള്ളിയിടുകയും രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. കനാലിൽ വീണ പുരുഷന്മാരിൽ രണ്ടു പേർ നീന്തി രക്ഷപെട്ടു. എന്നാൽ ഒഡീശ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു.
സംഭവം രാജ്യത്ത് വലിയ നടുക്കം സൃഷ്ടിച്ചിരുന്നു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവം ആണെന്നും അതു കൊണ്ടു തന്നെ പരമാവധി ശിക്ഷ നൽകേണ്ടിയിരിക്കുന്നുമെന്നാണ് ജഡ്ജി വിധി പ്രസ്താവിച്ചു കൊണ്ട് വ്യക്തമാക്കിയത്.