കീർത്തി പട്ടേൽ
സൂററ്റ്: സംരംഭകനെ ഹണിട്രാപ്പിൽ പെടുത്തി കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിൽ 1.3 ദശലക്ഷം ഫോളോവേഴ്സ് ഉള്ള കീർത്തി പട്ടേൽ ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജൂൺ 2ന് കീർത്തിയെ അറസ്റ്റ് ചെയ്യാനായി വാറന്‍റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇതു വരെയും പിടികൂടാൻ സാധിച്ചിരുന്നില്ല. പത്തു മാസം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് കീർത്തി പിടിയിലായത്.
ഗുജറാത്തിൽ തന്നെ വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ പാർക്കുകയായിരുന്നു കീർത്തി. ഐപി അഡ്രസ് മാറിക്കൊണ്ടിരിക്കുന്നതിനാൽ അറസ്റ്റ് വൈകുകയായിരുന്നു. ഒടുവിൽ അഹമ്മദാബാദിലെ സർഖേജിൽ നിന്നുമാണ് ഇവരെ പിടി കൂടിയത്. ഭൂമി തട്ടിയെടുക്കൽ, പണം തട്ടിയെടുക്കൽ കേസുകളും ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൂററ്റിൽ നിന്നുള്ള കെട്ടിട നിർമാണസംരംഭകനെ ഹണിട്രാപ്പിൽ കുടുക്കിയാണ് കീർത്തി കോടികൾ സ്വന്തമാക്കിയത്. കേസിൽ മറ്റ് നാലു പേർ കൂടി പ്രതികളാണ്.