ഓഫിസ് ക്രെഡിറ്റ് കാർഡിൽ നിന്ന് ചെലവാക്കിയത് 27 ലക്ഷം രൂപ; മേലുദ്യോഗസ്ഥന് ആത്മഹത്യാ ഭീഷണി
ബംഗളൂരു: ഓഫിസ് ആവശ്യങ്ങൾക്കായുള്ള ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം രൂപ ചെലവഴിച്ച ജീവനക്കാരനെതിരേ പരാതി. പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരൻ മേലുദ്യോഗസ്ഥന് മോശം ചിത്രങ്ങൾ അയച്ചുവെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. ബംഗളൂരുവിലെ ഐടി കമ്പനിയിലാണ് സംഭവം.
ഓഫിസ് ആവശ്യങ്ങൾക്കായി 2 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കരുതെന്ന നിർദേശത്തോടു കൂടിയാണ് ജീവനക്കാരന് ക്രെഡിറ്റ് കാർഡ് നൽകിയത്. എന്നാൽ ജീവനക്കാരൻ 2023 ഒക്റ്റോബർ മുതൽ 2024 ജനുവരി വരെയുള്ള നാലു മാസം കൊണ്ട് 27 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാരനോട് കമ്പനി വിശദീകരണം ചോദിച്ചപ്പോൾ ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള അജ്ഞാതർ ഭീഷണിപ്പെടുത്തിയതിനാലാണ് അത്രയും പണം ചെലവഴിച്ചതെന്നാണ് മറുപടി നൽകിയത്.
പണം മൂന്നു ഘട്ടങ്ങളിലായി തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും ഇതു വരെയും പണം തിരിച്ചടച്ചിട്ടില്ല. മാനേജർക്ക് മോശം ചിത്രങ്ങൾ അയക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തസാഹചര്യത്തിലാണ് കമ്പനി പൊലീസിൽ പരാതി നൽകിയത്. വരത്തൂർ പൊലീസ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.