സ്ത്രീകളെ കാണാതായ സംഭവം; സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്
ആലപ്പുഴ: ദൂരുഹ സാഹചര്യത്തിൽ സ്ത്രീകളെ കാണാതായ സംഭവത്തിൽ പ്രതി ചേർത്തല പളളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. സെബാസ്റ്റ്യൻ പണയം വച്ച സ്വർണാഭരണങ്ങൾ ജെയ്നമ്മയുടെതാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജെയ്നമ്മയുടെ മൊബൈൽ ഫോൺ സിഗ്നലുകൾ അവസാനമായി ലഭിച്ചത് പ്രതിയുടെ വീടിനു സമീപത്തു നിന്നായിരുന്നു. 2024 ഡിസംബർ 23 നാണ് ജെയ്നമ്മയെ കാണാതാവുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രാർഥനാ യോഗങ്ങളിൽ വച്ചാണ് ജെയ്നമ്മയെ പരിചയപ്പെട്ടതെന്നും സെബാസ്റ്റ്യൻ നേരത്തെ മൊഴി നൽകിയിരുന്നു.
സെബാസ്റ്റ്യന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പിൻവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.