ഖുശ്ബു അഹിർവാർ
സിഹോർ: മധ്യപ്രദേശിലെ സിഹോറിൽ മോഡലിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസുള്ള ഖുശ്ബു അഹിർവാർ ആണ് മരിച്ചത്. മധ്യപ്രദേശിലെ സിഹോറിലാണ് സംഭവം. ആൺ സുഹൃത്ത് ഖുശ്ബുവിനെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായാണ് പ്രാഥമിക നിഗമനം. ഖുശ്ബുവിന്‍റെ ദേഹത്തെല്ലാം നീലിച്ച പാടുകൾ ഉണ്ടെന്നും മുഖം നീരു വന്നു വീർത്ത നിലയിലാണെന്നും സ്വകാര്യഭാഗങ്ങളിൽ മുറിവുണ്ടെന്നും അമ്മ ലക്ഷ്മി അഹിർവാർ ആരോപിച്ചു. മകളെ ക്രൂരമായി മർദിച്ചു കൊന്നതാണെന്നും നീതി ലഭിക്കണമെന്നും മകളെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടണമെന്നും ലക്ഷ്മി ആവശ്യപ്പെട്ടു.
ഖാസിം എന്നു പേരുള്ള യുവാവിനൊപ്പമായിരുന്നു ഖുശ്ബു താമസിച്ചിരുന്നത്. ഉജ്ജയിനിൽ നിന്ന് ഭോപ്പാലിലേക്ക് പോകും വഴി ഖുശ്ബുവിന്‍റെ ആരോഗ്യം മോശമായെന്നും ഖുശ്ബു അബോധാവസ്ഥയിലായതോടെ ഖാസിം സ്ഥലം വിട്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
മൂന്നു ദിവസങ്ങൾക്കു മുൻപ് ഇയാൾ ഖുശ്ബുവിന്‍റെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഞാൻ മുസ്‌ലിം ആണ് നിങ്ങളുടെ മകൾ എനിക്കൊപ്പമാണുള്ളത്, പക്ഷേ പേടിക്കേണ്ടതില്ല, അവളെ ഞാൻ ഉജ്ജയിനിലേക്ക് കൊണ്ടു പോകുന്നുവെന്നാണ് അയാൾ പറഞ്ഞത്. ഖാസിം നല്ല പയ്യനാണെന്ന് ഖുശ്ബുവും ലക്ഷ്മിയോട് പറഞ്ഞിരുന്നു. ഭോപ്പാലിലെ പരസ്യ മേഖലയിൽ അറിയപ്പെടുന്ന മോഡലായിരുന്നു ഖുശ്ബു. ആയിരക്കണക്കിന് പേരാണ് ഖുശ്ബുവിനെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.