പ്രശോഭ് സി. വത്സൻ
പാലക്കാട്: പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ എസ്‌സി/എസ്ടി കോടതി രണ്ട് ദിവസത്തേക്കാണ് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പീഡനം നടന്ന പ്രശോഭിന്‍റെ വീട്, കാർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച തന്നെ തെളിവെടുപ്പ് നടത്തും. രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ‍്യം തള്ളിയതിനെത്തുടർന്നാണ് പൊലീസിൽ കീഴടങ്ങിയത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും അതിക്രമം കാട്ടി.
ഭീഷണിപ്പെടുത്തി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു. അവിടെ വച്ച് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി. താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി വ്യക്തമാക്കുന്നു. ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.