Dമുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് സ്വന്തം വീട്ടിൽ വച്ച് കുത്തേൽക്കുമ്പോൾ ഭാര്യ കരീന കപൂർ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം കേസിലെ ദുരൂഹത വർധിപ്പിക്കുന്നു. കരീന സംഭവ സമയത്ത് വീട്ടിൽ ഇല്ലായിരുന്നു എന്നും, പുറത്തൊരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു എന്നും ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും, ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞതോടെയാണ് കൂടുതൽ ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയത്.
കരീന വീട്ടിൽ തന്നെയുണ്ടായിരുന്നു എന്നു വ്യക്തമായതോടെ, ഭർത്താവിന് കുത്തേൽക്കുമ്പോൾ അവർ എന്തു ചെയ്തു എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ഒപ്പം, സെയ്ഫിനെ അടിയന്തരമായി ആശുപത്രിയിലേക്കു കൊണ്ടുപോകാനും കരീന ഉണ്ടായിരുന്നില്ല. സെയ്ഫ് - കരീന ദമ്പതികളുടെ, മൂത്ത മകൻ തൈമൂറാണ് ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെ സഹായത്തോടെ സെയ്ഫിനെ ആശുപത്രിയിൽ കൊണ്ടുപോയത് എന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. തൈമൂറിന് പ്രായം വെറും എട്ട് വയസാണ് എന്നറിയുമ്പോഴാണ് ഇതിൽ സംശയമുയരുന്നത്. എന്നാൽ, തൈമൂറല്ല, സെയ്ഫിന്‍റെ ആദ്യ വിവാഹത്തിലെ മൂത്ത മകനായ ഇബ്രാഹിം അലി ഖാനാണ് അച്ഛനെ ആശുപത്രിയിലെത്തിച്ചതെന്ന് പിന്നീട് റിപ്പോർട്ട് വന്നു. വീട്ടിൽ കാറുകളുണ്ടായിരുന്നിട്ടും ഓട്ടോ റിക്ഷ വിളിച്ചാണ് ഇരുപത്തിമൂന്നുകാരനായ ഇബ്രാഹിം അച്ഛനുമായി പോയത്.
മൂന്ന് വയസുള്ള ഇളയ മകൻ ജയ് എന്ന ജഹാംഗിറിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു അക്രമിയുടെ ശ്രമം എന്നാണ് കരീനയുടെ ആരോപണം. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സെയ്ഫിന് കുത്തേറ്റതെന്ന് പൊലീസും പറയുന്നു. എന്നിട്ടും അച്ഛനെ ആശുപത്രിയിലാക്കാൻ എട്ട് വയസുകാരനായ മൂത്ത മകനെ അയക്കുകയും കരീന പോകാതിരിക്കുകയും ചെയ്തത് സംശയാസ്പദമാണെന്നാണ് വാദം.
ഇതെക്കുറിച്ച് കരീന പിന്നീട് പ്രതികരിച്ചത്, സെയ്ഫ് ആക്രമിക്കപ്പെട്ടതിന്‍റെ ഷോക്കിലായിരുന്നു താൻ എന്നാണ്. അതേസമയം, ജഹാംഗിറിനെ തട്ടിക്കൊണ്ടുപോകുക തന്നെയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് കരീന ആവർത്തിക്കുന്നു. എളുപ്പത്തിൽ എടുക്കാൻ പാകത്തിലുണ്ടായിരുന്ന സ്വർണമോ പണമോ എടുക്കാൻ അക്രമി ശ്രമിച്ചില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഇത് ആരുടെ വീടാണെന്ന് അറിയാതെയാണ് അക്രമി അകത്തു പ്രവേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആരുടെ വീടാണെന്നു മനസിലാക്കാതെ ഏഴ് നില സ്റ്റെയർ കേസ് വഴിയും തുടർന്ന് പതിനൊന്നാം നില വരെ എസി വെൻഡ് വഴിയും അക്രമി എന്തിനു കയറണം എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
ഇതിനു പുറമേയാണ് അറസ്റ്റിലായ പ്രതി ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് യഥാർഥ പ്രതിയല്ലെന്ന അഭ്യൂഹം. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച പ്രതിയുടെ മുഖമല്ല ഷെരീഫുളിന്‍റേത് എന്ന സംശയമാണ് പലരും ഉയർത്തുന്നത്.