സവാദ്
തൃശൂർ: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി കോഴിക്കോട് കായക്കൊടി കാവിൽ സവാദ്(29) സമാനമായ കേസിൽ വീണ്ടും അറസ്റ്റിൽ. ഇത്തവണ തശൂർ ഈസ്റ്റ് പോലീസാണ് നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സവാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം 14നാണ് സംഭവം. കെഎസ്ആർടിസി ബസിൽ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് തൃശൂർ ഈസ്റ്റ് പൊലീസിനാണ് പരാതി നൽകിയിരുന്നത്. പെൺകുട്ടി പ്രതികരിച്ചതിനു പിന്നാലെ ഇയാൾ പേരാമംഗലത്ത് വച്ച് ബസിൽ നിന്നിറങ്ങി ഓടിയിരുന്നു. പിന്നീട് തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
2023 ലാണ് സവാദിനെതിരേയുള്ള ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസി ബസിൽ വച്ച് സവാദ് മോശമായി പെരുമാറിയെന്ന നടിയും മോഡലുമായ പെൺകുട്ടിയാണ് പരാതിപ്പെട്ടത്. ഇതോടെ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാല അണിയിച്ചാണ് സ്വീകരിച്ചത്. പെൺകുട്ടിയുടേത് വ്യാജ പരാതി ആണെന്നുൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.
രണ്ട് വർഷങ്ങൾക്കു ശേഷം സവാദിനെ സമാനമായ കേസിൽ വീണ്ടും പിടികൂടിയതോടെ ഇൻസ്റ്റഗ്രാമിലൂടെ ആഘോഷമാക്കിയിരിക്കുകയാണ് നടി. രണ്ടു വർഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യക്കും ശേഷം വീണ്ടും നീതി എന്നാണ് നടി ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.