മലപ്പുറം: ഹോട്ടൽ ഉടമ സിദ്ധിഖിന്‍റെ കൊലപാതകം ഹണി ട്രാപ്പ് ശ്രമത്തിനിടെയാണെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. പ്രതികൾ കുറ്റം സമ്മതിച്ചതായും മലപ്പുറം എസ്പി വ്യക്തമാക്കി. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
മേയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിക്കവെ സിദ്ധിഖ് എതിർത്തപ്പോൾ ഷിബിലി ചുറ്റികകൊണ്ട് തലയ്ക്കും നെഞ്ചിനും അടിക്കുകയായിരുന്നു. ആക്രമിക്കുന്നതിനായി ചുറ്റിക അടക്കം എടുത്തു നൽകിയത് ഫർഹാനയാണെന്നതടക്കമുള്ള കാര്യങ്ങൾ പ്രതികൾ വെളിപ്പെടുത്തി.
കൊലയ്ക്ക് ശേഷമാണ് ട്രോളി ബാഗുകളിൽ മൃതദേഹം കടത്തുന്നതടക്കമുള്ള കാര്യങ്ങൾക്ക് പദ്ധതിയിടുന്നത്. അട്ടപ്പാടി ചുരത്തിൽ ബാഗുകൾ ഉപേഷിക്കാനുള്ള പദ്ധതി ഫഹാനയുടെ സുഹൃത്ത് ആഷിഖിന്‍റേതാണെന്നും പ്രതികൾ മൊഴി നൽകി. ഫർഹാനയും സിദ്ധിഖുമായി മുൻ പരിചയമുണ്ടായിരുന്നു. ഫർഹാനയുടെ പിതാവിന്‍റെ സുഹൃത്താണ് ഇദ്ദേഹം. ഫർഹാന ആവശ്യപ്പെട്ടതു പ്രകാരമാണ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.