സമീൻ ഷെയ്ക്ക്, മമൻ ഷെയ്ക്ക്
കോതമംഗലം: എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരെയാണ്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് രഹസ്യ വിവരത്തെത്തുടർന്ന് ഒക്കൽ നമ്പിള്ളി ജങ്ഷനിലുള്ള മൂന്നു നില ബിൽഡിങ്ങിലെ റൂമിൽ നിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഒഡീശയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എത്തിയത്. അതിനുശേഷം ഒക്കലിലുള്ള റൂമിലെത്തി കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടയിലാണ് പൊലീസിന്‍റെ പിടിയിലാവുന്നത്. ഒഡീശയിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്ക് വിൽപ്പന നടത്തി മടങ്ങി പോവുകയായിരുന്നു ഇവരുടെ രീതി.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്റ്റർ ജിൻസൺ ഡൊമിനിക്, എസ്ഐമാരായ പി.എം. റാസിഖ്, ജോസി എം. ജോൺസൺ, വിനിൽ ബാബു, വിഷ്ണു, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം.കെ നിഷാദ്, സിബിൻ സണ്ണി, കെ. ആർ. ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.