വജ്രം മോഷ്ടിച്ച ജോലിക്കാരനടക്കം രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വീട്ടുടമയുടെ വസതിയിൽ നിന്ന് വിലപിടിപ്പുള്ള വജ്രം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരനെയും ഇയാളുടെ കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരനായ മനീഷ് ചന്ദ്ര (22), ഇയാളുടെ കൂട്ടാളി അങ്കിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 10നാണ് മോഷണം നടന്നത്.
വീട്ടുജോലിക്കാരനായ മനീഷ് ചന്ദ്രയാണ് വജ്രം മോഷ്ടിച്ചതെന്ന് വീട്ടുടമ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. മോഷണത്തിന് പിന്നാലെ മനീഷ് ജോലി ഉപേക്ഷിച്ച് ഒളിവിൽ പോയിരുന്നു. മോഷ്ടിച്ച വജ്രം വിൽക്കാൻ വേണ്ടിയാണ് മനീഷ് തന്‍റെ സുഹൃത്തായ അങ്കിതിന്‍റെ സഹായം തേടിയത്. തുടർന്ന് അങ്കിത് തന്‍റെ മൊബൈൽ ഫോണിലൂടെ വജ്രത്തിന്‍റെ ചിത്രങ്ങൾ വിവിധ ആളുകൾക്ക് അയച്ച് വാങ്ങാൻ തയ്യാറുള്ളവരെ കണ്ടെത്താൻ ശ്രമിച്ചു.
അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ മോട്ടിബാഗിലെ നാനക്പുരയിൽ നിന്ന് പിടികൂടുകയായിരുന്നു. മോഷണം പോയ വജ്രവും മൂന്ന് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി സൗത്ത് ക്യാമ്പസ് പൊലീസ് പറഞ്ഞു.