തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ വിജിലൻസ് 6 മണിക്കൂറോളം ചോദ്യം ചെയ്തു. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും.
പി.വി. അന്‍വറിന്‍റെ പരാതിയിലാണ് അന്വേഷണം. തന്‍റെ വാദം തെളിയിക്കാനുള്ള രേഖകൾ അജിത് കുമാർ കൈമാറിയതായാണ് വിവരം. അന്വേഷണ റിപ്പോർട്ട് ഡിസംബർ പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സെപ്റ്റംബറിലാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് . ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ വിമർശമവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലായിരുന്നു അനധികൃത സ്വത്ത് സമ്പാദന പരാതിയും ഉയർന്നത്.