അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി
അടിമാലി: ഇടുക്കി അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ. 10 ലക്ഷം രൂപ വീതം ഓണത്തിന് മുൻപായി നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. ഇടുക്കിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ഇതിനായി അടിയന്തര ഉത്തരവിറക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് ദുരന്തബാധിതർ നടത്തി വന്നിരുന്ന സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയും നേരിട്ടെത്തി ഉറപ്പ് നൽകിയത്.
ദേശീയപാത നിർമാണത്തിന് അശാസ്ത്രീയമായി മലയിടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ദുരന്തം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പുനരധിവാസ പ്രവർത്തനം എവിടെയുമെത്തിയിരുന്നില്ല. 9 വീടുകളാണ് പൂർണമായും തകർന്നത്. എന്നാൽ ഏത് നിമിഷവും തകരാൻ പാകത്തിന് അപകടമേഖലയ്ക്ക് സമീപം 17 വീടുകൾ കൂടിയുണ്ട്. ഇവരെല്ലാം നിലവിൽ വാടക വീടുകളിലാണ് താമസിക്കുന്നത്. എന്നാൽ കഴിഞഅഞ 4 മാസമായി ഭരണകൂടം വാടക നൽകിയിരുന്നില്ല. ഇതോടെയാണ് ഇവർ സമരം ആരംഭിച്ചത്.