നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ‍്യം
ആലപ്പുഴ: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ 5 പേർക്കും മുൻകൂർ ജാമ‍്യം അനുവദിച്ചു.
ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. 2023 ഡിസംബറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിക്കുകയായിരുന്നു.
മുഖ‍്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അതൊരു രക്ഷാപ്രവർത്തനം ആണെന്നുമായിരുന്നു അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതികരിച്ചത്. എസ്പി ഷൗക്കത്തിലിയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘം അന്വേഷിച്ച കേസിൽ സുരക്ഷാ ഉദ‍്യോഗസ്ഥർ അന‍്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് കണ്ടെത്തിയിരുന്നു.
മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.