തിരുവനന്തപുരം: രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ചർ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദു ഷൂ റാക്കിന്‍റെ കമ്പിയൂരി കുട്ടിയെ അടിച്ചെന്നാണ് പരാതി. കുട്ടിയുടെ കയ്യിൽ അടിയേറ്റ പാടുണ്ട്. സംഭവത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറമുക്ക് സ്വദേശികളായ സീന-മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്. നോട്ട് എഴുതാത്തത് മൂലമാണ് കുട്ടിയെ ഷൂ റാക്കിന്‍റെ കമ്പിയെടുത്ത് ടീച്ചർ അടിച്ചതെന്നും അങ്കണവാടിയിൽ കുട്ടികളെ തല്ലുന്നത് സ്ഥിരമാണെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
എന്നാൽ കുട്ടിയെ മർദിച്ചിട്ടില്ലെന്നും കൂടെയുള്ള കുട്ടിയാണ് മർദിച്ചതെന്നുമാണ് ടീച്ചർ ബിന്ദു പറയുന്നു. ടോയ്‌ലെറ്റിൽ പോയി തിരികെ വന്നപ്പോൾ ഷൂ റാക്കിന്‍റെ കമ്പി കയ്യിലിരിക്കുന്നത് കണ്ട് ചോദിച്ചപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടി മർദിച്ചുവെന്നാണ് ടീച്ചർ ബിന്ദു പറയുന്നത്. ടീച്ചർക്കെതിരേ മാതാപിതാക്കൾ ചൈൽഡ് ലൈനിന് പരാതി നൽകിയിട്ടുണ്ട്. ഉടൻ പൊലീസിൽ പരാതിപ്പെടുമെന്നും സംഭവം നിയമപരമായി നേരിടുമെന്നും രക്ഷിതാക്കൾ അറിയിച്ചു.