ബസ് ജീവനക്കാരുടെ മർദനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവം; നരഹത‍്യയ്ക്ക് കേസെടുത്തു
മലപ്പുറം: കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരേ കേസെടുത്തു. നരഹത‍്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി തിരൂർ റൂട്ടിൽ ഓടുന്ന പിടിബി ബസിലെ ജീവനക്കാരായ നിഷാദ്, സിജു എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ ശനിയാഴ്ച തെളിവെടുപ്പിന് കൊണ്ടുപോകും. ബ്സ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് വടക്കേമണ്ണയിൽ വച്ച് ഇരുവരും അബ്ദുൽ ലത്തീഫിനെ മർദിച്ചിരുന്നു. പിന്നാലെയാണ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ വച്ച് ലത്തീഫ് കുഴഞ്ഞു വീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത‍്യാഘാതത്തിലേക്ക് നയിച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.