സംസ്ഥാനത്തെ കെട്ടിട നമ്പറുകളെല്ലാം മാറും; ഒന്നരക്കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പറുകൾ വരുന്നു
house number - file image
തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പറുകളിൽ മാറ്റം വരുത്താനുള്ള നടപടികൾ ആരംഭിച്ചു. തദ്ദേശ വകുപ്പിന്‍റെ സേവനങ്ങൾ നൽകുന്ന കെ സ്മാർട്ട് ആപ്ലിക്കേഷനിൽ നമ്പർ ക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ. അതത് കോർപറേഷനുകളും നഗരസഭകളും പഞ്ചായത്തുകളും കെ സ്മാർട്ട് സഹായത്താൽ ഇതു നടപ്പാക്കും. നമ്പർ മാറ്റത്തിനുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഒന്നാം വാർഡിലെ ഒന്നാംനമ്പർ കെട്ടിടമെന്നു സൂചിപ്പിക്കുന്ന തരത്തിൽ 1/1 എന്ന മാതൃകയിലാണു കെട്ടിടനമ്പറുകൾ നൽകുന്നത്. ആദ്യത്തെ ഭാഗം വാർഡിനെയും തുടർന്നുള്ളത് കെട്ടിടത്തെയും സൂചിപ്പിക്കുന്നു. ഡിജിറ്റർ നമ്പർകൂടി ഇതോടൊപ്പം രേഖപ്പെടുത്തുന്നതിനാൽ തുടർ നടപടികളും എളുപ്പമാകും. തദ്ദേശ വാർഡ് വിഭജനം കഴിഞ്ഞതോടെ 1.10 കോടി, വീടുകളും അപ്പാർട്മെന്‍റുകളും ഫ്ലാറ്റുകളുമാണ്. 46 ലക്ഷം വാണിജ്യ ആവശ്യത്തിനുള്ളവയുമാണ് മാറുന്നത്.
ഒന്നരക്കോടിയിലേറെ കെട്ടിടങ്ങളുടെ നമ്പർ മാറുമ്പോൾ പൊതുജനങ്ങൾ അവരുടെ വ്യക്തിഗത തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകളിൽ അതനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടി വരും. എന്നാൽ, വീടുകളിൽ വ്യക്തികൾക്കു രേഖകൾ മാറ്റേണ്ടി വരുമ്പോൾ, താമസ ഇതര–വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾക്ക് ലൈസൻസിനും മറ്റുമായി ഇത്തരം ഒട്ടേറെ രേഖകളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. കെ സ്മാർട്ടിൽ അപേക്ഷ നൽകുമ്പോൾ പഴയ നമ്പർ നൽകിയാലും പുതിയ നമ്പറിലേക്ക് മാറിക്കോളും.
വാർഡ് വിഭജനത്തിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ നടക്കേണ്ട നമ്പർ മാറ്റമാണിപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്. കെ സ്മാർട്ടിൽ ഓരോ വാർഡിലെയും ഭൂപ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ അതിലെ ആകെ കെട്ടിടങ്ങൾ ആദ്യം കണക്കാക്കും. തുടർന്ന് കെട്ടിടങ്ങളെ അതതു വാർഡുകളിലേക്കു മാറ്റുകയും ഒന്ന് മുതൽ ക്രമമായി നമ്പർ നൽകുകയുമാണു ചെയ്യുക. മുൻപ് പുതിയ കെട്ടിടങ്ങൾ വരുമ്പോൾ തുടർച്ച നഷ്ടപ്പെടാതിരിക്കാൻ കെട്ടിടനമ്പറിന്‍റെ അവസാനം എ,ബി,സി എന്നിങ്ങനെ ഇംഗ്ലിഷ് അക്ഷരങ്ങൾ നൽകിയിരുന്നു. അത് ഒഴിവാക്കാനായി, ഭാവിയിൽ വരാൻ സാധ്യതയുള്ള കെട്ടിടങ്ങൾക്കായി ചില കെട്ടിട നമ്പറുകൾ റിസർവ് ചെയ്യാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഡിജിറ്റലായി നൽകുന്നത്.