പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചു, പക്ഷേ തുടർനടപടികളിൽ പങ്കാളിയായില്ല; വ‍്യക്തമാക്കി കേന്ദ്രം
representative image
തിരുവനന്തപുരം: വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചെങ്കിലും തുടർനടപടികളിൽ പങ്കാളിയായില്ലെന്ന് കേന്ദ്ര സർക്കാർ. കോൺഗ്രസ് എംപി ജെബി മേത്തറിന്‍റെ ചോദ‍്യത്തിന് കേന്ദ്ര വിദ‍്യാഭ‍്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ‍്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. ധാരണാ പത്രം ഒപ്പുവച്ചെങ്കിലും പദ്ധതിയുടെ ഭാഗമാകേണ്ട സ്കൂളുകളെ കണ്ടെത്തുന്നതിനായി നടത്തുന്ന ചലഞ്ച് മോഡ് പ്രക്രിയയിൽ കേരളം ഭാഗമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിദ‍്യാർഥികളുടെ ഭാവിയും വിശാല താത്പര‍്യവും കണക്കിലെടുത്ത് സമഗ്ര ശിക്ഷ മുഖേനയുള്ള റൈറ്റ് ടു എജ‍്യുക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് നൽകിയിട്ടുള്ളതെന്നും പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് പ്രത‍്യേക ഫണ്ട് അനുവദിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ഒരു സംസ്ഥാന സർക്കാർ സ്കൂൾ പോലും പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. 47 സ്കൂളുകളാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്.
അതെല്ലാം കേന്ദ്ര സർക്കാർ സ്കൂളുകളും അതിന് കീഴിലുള്ളവയുമാണ്. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും സമാന സ്ഥിതി തന്നെയാണ്. അവിടെയും പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ‍്യമാണ്. തമിഴ്നാട് ഇതുവരെ ധാരണാ പത്രത്തിൽ ഒപ്പുവച്ചിട്ടില്ല. പശ്ചിമ ബംഗാളിൽ സ്കൂളുകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിച്ചു വരുകയാണ്.