

അസ്മത്തുള്ള ഒമർസായി
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഇന്ത‍്യയ്ക്ക് 157 റൺസ് വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ഇന്ത‍്യയ്ക്കെതിരേ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് അടിച്ചെടുത്തു. 44 പന്തിൽ 4 ബൗണ്ടറിയും സിക്സും അടക്കം 64 റൺസ് അടിച്ചെടുത്ത അസ്മത്തുള്ള ഒമർസായിയാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സകോറർ.
അസ്മത്തുള്ളയ്ക്ക് പുറമെ മുഹമ്മദ് നബി മാത്രമാണ് തിളങ്ങിയത്. 27 പന്തിൽ നിന്നും 33 റൺസ് അടിച്ചെടുക്കാൻ നബിക്ക് കഴിഞ്ഞു. ക‍്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ഇന്ത‍്യയ്ക്കു വേണ്ടി അർഷ്ദീപ് സിങ് മൂന്നും ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു.
ആദ‍്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ബുംറ റഹ്മാനുള്ള ഗുർബാസിനെ (0) പുറത്താക്കികൊണ്ട് ഇന്ത‍്യയ്ക്ക് മികച്ചൊരു തുടക്കം സമ്മാനിച്ചു. എന്നാൽ സേദിഖുള്ള അടലും (13) ഇബ്രാഹിം സദ്രാനും (11) ചേർന്ന് ബൗണ്ടറികൾ നേടി സ്കോർ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ ടീം സ്കോർ 28ൽനിൽക്കെ ഇബ്രാഹിം സദ്രാൻ റണ്ണൗട്ടായത് അഫ്ഗാനിസ്ഥാന് തിരിച്ചടിയായി.
തൊട്ടുപിന്നാലെ അർഷ്ദീപ് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഓവർപിച്ച് ഡെലിവറിയിൽ സേദിഖുള്ള ബുംറയ്ക്ക് ക‍്യാച്ച് നൽകി മടങ്ങി. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഗുൽബാദിൻ നയിബിനും (2) ദാർവിഷ് റസൂലിയ്ക്കും (2) ഇന്ത‍്യൻ ബൗളർമാരെ പ്രതിരോധിക്കാനായില്ല.
ഇതോടെ 5 വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. തുടർന്ന് ആറാം വിക്കറ്റിൽ നബിയും അസ്മത്തുള്ളയും ചേർന്ന് 50 റൺസിലേറെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെയാണ് റൺസ് ഉയർന്നത്. ഒടുവിൽ 16.2 ഓവറിലാണ് നബിയെ ക്ലീൻ ബൗൾഡാക്കി അർഷ്ദീപ് കൂട്ടുകെട്ട് പൊളിക്കുന്നത്. പിന്നാലെയെത്തിയ റാഷിദ് ഖാനെയും അർഷ്ദീപ് തന്നെ മടക്കി അയച്ചു. നൂർ അഹ്മദ് റണ്ണൗട്ടായതോടെ ടീമിന് 8 വിക്കറ്റ് നഷ്ടമായി. ഒരറ്റത്ത് അസ്മത്തുള്ള ഒറ്റയാൾ പോരാട്ടം തുടർന്നതോടെ അഫ്ഗാനിസ്ഥാൻ 156 റൺസെന്ന നിലയിലെത്തുകയായിരുന്നു.