കാരുണ്യത്തിന്‍റെയും കരുതലിന്‍റെയും കേരളമാതൃക ഒരിക്കൽ കൂടി ലോകം കണ്ടു: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പിന്‍റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറിയത്. വയനാട് ടൗൺഷിപ്പ് നാടിന്‍റെ ഒരുമയുടെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് മുഴുവൻ ദുരിതബാധിതർക്കും വീടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ന്, ഈ ടൗൺഷിപ്പിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്നം എന്നത്. അപ്രതീക്ഷിതമായി ഒരു രാത്രി ഒരു നാടാരെ ഇല്ലാതായ അവസ്ഥ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ. ജിവനോപാധിയില്ലാത്തവർ, ശരീരികമായ അവശതകളുള്ളവർ...
എല്ലാവരും പകച്ചു നിൽക്കുന്ന അവസ്ഥ. അവിടെനിന്നാണ് നമ്മൾ ആരംഭിച്ചത്. മാനസികമായ വേദനകൾ മരുന്നുകൊണ്ട് ഇല്ലാതാക്കാനാവില്ല. പക്ഷേ വേദനകളിൽ പരസ്പരം ആശ്വാസമാക്കാനാവും. പല നഷ്ടങ്ങളും നികത്താൻ നമുക്കാവില്ല. എന്നാൽ സാമീപ്യംകൊണ്ട് മനുഷ്യരെ ആ ആഘാതത്തിൽ നിന്ന് പതിയെ പുറത്തു വരാൻ സഹായിക്കാനാവും. അതൊക്കെയാണ് മനുഷ്യത്വത്തിന്‍റെ സവിശേഷത. കാരുണ്യത്തിന്‍റെ, പാരമ്പര്യത്തിന്‍റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു. അതായിരുന്നു അതിജീവനം"- മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരായ ആളുകൾക്ക് കുറേ വീടുകൾ നിർമിച്ചു നൽകുക എന്നുള്ളതു മാത്രമല്ല ടൗൺഷിപ്പുകൊണ്ട് വിഭാവനം ചെയ്തത്. അവരെ കൂടുതൽ മെച്ചപ്പെട്ട ഒരു ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുക എന്നതുകൂടിയാണ്. നഷ്ടപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ടതാക്കുക. അതാണു ബിൽഡ് ബാക്ക് ബെറ്റർ എന്ന ദുരന്തനിവാരണത്തിന്‍റെ അടിസ്ഥാന തത്വം. അക്ഷരാർത്ഥത്തിൽ അതു പാലിക്കപ്പെടുന്ന രീതിയിലാണ് ഈ ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ടൗൺഷിപ്പുമായി മുന്നോട്ട് പോയപ്പോൾ സർക്കാർ ഏറെ തടസങ്ങൾ നേരിട്ടു. വ്യാജ പ്രചരണങ്ങൾ മുതൽ കേന്ദ്ര സർക്കാരിന്‍റെ സഹായ നിഷേധം വരെ. ദുരന്തബധിതരെ തെറ്റുധരിപ്പിക്കാനടക്കം പലരും ശ്രമിച്ചു. യഥാര്‍ഥ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ പോലും വ്യാജംചമച്ച് പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും കണ്ടുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.