തിരുവനന്തപുരം: ചൂരൽമല, മുണ്ടക്കൈ പുനരധിവാസം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 2,221 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 265 കോടി തരാമെന്നാണ് കേന്ദ്രം അറിയിച്ചത്. ആ തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.
പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64.4705 ഹെക്റ്റർ ഏറ്റെടുത്ത് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മൂന്ന് ഘട്ടങ്ങളായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടിക തയാറാക്കി.
അപ്പീൽ അപേക്ഷകൾ പരിഗണിച്ച് 49 പേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.