സി.ജെ. റോയ്
ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യുടെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി കർണാടക സർക്കാർ പ്രത‍്യേക അന്വേഷണ സംഘം രൂപികരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് കേസിന്‍റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപിയായ ലോകേഷ് ഉൾപ്പെടെയുള്ളവർ അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.
ആദായ നികുതി വകുപ്പ് (ഐടി) ഉദ‍്യോഗസ്ഥരുടെ സമ്മർദം മൂലമാണ് റോയ് ജീവനൊടുക്കിയതെന്ന് നേരത്തെ കുടുംബം ആരോപിച്ചെങ്കിലും ഐടി ഉദ‍്യോഗസ്ഥർ ആരോപണം തള്ളിയിരുന്നു. കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ മൂലമാണ് റോയ് മരിച്ചതെന്നാണ് സിപിഎമ്മിന്‍റെ വിമർശനം. സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ‍്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ കർണാടക അശോക് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിനുള്ളിൾ വച്ചാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായവരിൽ നിന്നും മൊഴിയെടുക്കുമെന്നും സിസിടിവി ക‍്യാമറകളും ഹാർഡ് ഡിസ്കളും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് കഴിഞ്ഞ ദിവസം തന്നെ വ‍്യക്തമാക്കിയിരുന്നു.