പെരിയാറിലേക്ക് മലിനജലം ഒഴുക്കിയ എടയാറിലെ ചെറുകിട വ്യവസായശാലയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും പരിശോധന നടത്തുന്നു 
Kerala

പെരിയാറിലേക്ക് മലിനജലം ഒഴുക്കിയ കമ്പനി പൂട്ടിച്ചു

ചെറുകിട വ്യവസായ ശാലയായ സീജി ലൂബ്രിക്കന്‍റ്സിനാണ് ബുധനാഴ്ച രാവിലെ അടച്ചു പൂട്ടൽ നോട്ടീസ് നൽകിയത്

Renjith Krishna

ഏലൂർ: പെരിയാറിലേക്ക് മലിനജലം ഒഴുക്കിയ എടയാറിലെ ചെറുകിട വ്യവസായശാല അടച്ചു പൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി. ചെറുകിട വ്യവസായ ശാലയായ സീജി ലൂബ്രിക്കൻസിനാണ് ബുധനാഴ്ച രാവിലെ അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയത്.

ഈ വ്യവസായശാലയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 2.40 നോടെ പെരിയാറിലേക്ക് മലിനജലം ഒഴുകുന്നത് പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തി. പെരിയാറിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഒ വി ഷെബീർ, വി ബി മഹേഷ് കുമാർ, സാജൻ മലയിൽ, മുഹമ്മദ് ഇഖ്ബാൽ, അജീഷ്, എം എം സക്കീർ ഹുസൈൻ തുടങ്ങിയവരാണ് കണ്ടെത്തിയത്.

2.30 ഓടെയാണ് റോഡരുകിലെ കാനയിൽ നിന്ന് ശക്തമായി കറുത്ത നിറത്തിൽ മലിന ജലം ഒഴുകുന്നത് കണ്ടത്. ഇതിന്റെ സ്രോതസ് കണ്ടെത്താൻ ഒരു സ്ലാബ് പൊളിച്ചുനീക്കിയതോടെയാണ് സീജീ ലൂബ്രിക്കന്റ്സിലെ ടാങ്കിൽ നിന്ന് കരിയോയിൽ പോലുള്ള ദ്രാവകം പൈപ്പ് വഴി ഒഴുക്കിവിടുന്നത് ശ്രദ്ധയിൽ പെട്ടത്. കമ്പനിയിൽ ഏതാനും അതിഥിത്തൊഴിലാളികൾ മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. ഇതോടെ പരിസ്ഥിതി പ്രവർത്തകർ പി സി ബി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി.

നാലുമണിയോടെ മലിനീകരണ നിയന്ത്രണ ബോർഡ് ഏലൂർ കേന്ദ്രം സീനിയർ എൻവയോൺമെൻറൽ എൻജിനീയർ എം എ ഷിജുവിന്റെ നേതൃത്വത്തിൽ പിസിബി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ബിനാനി പുരം പൊലീസും സ്ഥലത്തെത്തി.

ഉദ്യോഗസ്ഥർ കമ്പനിയിൽ എത്തിയ ശേഷവും തൊഴിലാളികൾ മലിനജലം വീണ്ടും തുറന്ന് വിടുകയുണ്ടായി. തുടർന്നാണ് കമ്പനി അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയെതെന്ന് സീനിയർ എൻവയോൺമെൻറൽ എൻജിനീയർ എം.എ. ഷിബു പറഞ്ഞു.

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണം; സർക്കാർ സുപ്രീംകോടതിയിലേക്ക്

തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ചനിലയിൽ

വാഹനാപകടം; ശബരിമല തീർഥാടകൻ മരിച്ചു, 2 പേർക്ക് പരുക്ക്

ശ്രീലേഖയുമായുള്ള തർക്കം; വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയുന്നു, പുതിയ ഓഫീസ് മരുതംകുഴിയിൽ

'ഉത്തരം താങ്ങുന്ന പല്ലി'; അജയകുമാർ തിരുത്തണമെന്ന് പാലക്കാട് സിപിഎം