തറക്കല്ലിട്ടിട്ട് 5 മാസം: ദുരന്തബാധിതർക്കുള്ള വീട് നിർമാണം തുടങ്ങി കോൺഗ്രസ്; ആദ്യഘട്ടത്തിൽ 18 വീടുകൾ!
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണം ആരംഭിച്ചു. തറക്കല്ലിടൽ ചടങ്ങ് നടത്തി 142 ദിവസത്തിന് ശേഷമാണ് മേപ്പാടി കുന്നംപറ്റയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
ഫെബ്രുവരി 26നായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾ പങ്കെടുത്ത തറക്കല്ലിടൽ ചടങ്ങ്. അതിന് ശേഷം നിർമാണ പ്രവർത്തികളൊന്നും മുന്നോട്ട് പോയിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കോൺഗ്രസിനെതിരേ ഉയർന്നു വന്ന പ്രധാന വിമർശനങ്ങളിലൊന്നായിരുന്നു ഇത്.
കോൺഗ്രസ് നൂറുവീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ആദ്യഘട്ടത്തിൽ 18 വീടുകളാണ് നിർമിച്ചു നൽകുക. എന്നാൽ, ആർക്കൊക്കെയാണ് ആദ്യഘട്ട വീടുകളെന്നത് വ്യക്തമല്ല.
കോൺഗ്രസ് വീട് നിർമാണത്തിനായി പണം പിരിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം തുടങ്ങാതായതോടെയാണ് ചോദ്യങ്ങളുയർന്നത്. ഇതേ തുടർന്നാണ് മൂന്ന് മാസം മുൻപ് വീടുകൾക്ക് തറക്കല്ലിട്ടത്. ഇന്ന് ആ തറക്കല്ലുകൾ എവിടെയെന്നുപോലും വ്യക്തമല്ല. ഈ സഹചര്യത്തിലാണ് വീണ്ടും നിർമാണ് പ്രവർത്തികൾക്ക് തുടക്കമാവുന്നത്.