സിപിഐ സമരം പൊളിക്കാൻ ട്രെയിൻ റദ്ദാക്കി; പിന്നിൽ ബിജെപിയെന്ന് ബിനോയ് വിശ്വം
AI Image
തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള പ്രതിഷേധ മാർച്ചിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി. സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധ മാർഗം ഉപയോഗിക്കുകയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ഒരു ലക്ഷത്തോളം പേരാണ് സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബുക്ക് ചെയ്തിരുന്ന ട്രെയിനുകളും റദ്ദാക്കിയതായി ബിനോയ് വിശ്വം പറയുന്നു. പണം തിരികെ എത്തിയപ്പോഴാണ് ട്രെയിനുകൾ റദ്ദായത് അറിഞ്ഞതെന്നും എന്തൊക്കെ സംഭവിച്ചാലും പ്രതിഷേധം നടത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
18 കോച്ചുള്ള ട്രെയിൻ മൊത്തമായി വാടകയ്ക്കെടുത്ത് ഡൽഹിക്ക് പോവാനാണ് സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിച്ചിരുന്നത്. ഇതിനായി 10 ലക്ഷം രൂപ അഡ്വാൻസായി നൽകുകയും ചെയ്തിരുന്നു. കേരളത്തിൽ ഇത് ആദ്യമായിട്ടായിരുന്നു ഒരു രാഷ്ട്രീയ പാർട്ടി പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്നത്.
സെപ്റ്റംബർ ഒന്നിനാണ് സിപിഐയുടെ ദേശീയ തല പ്രതിഷേധ പരിപാടി ഡൽഹിയിൽ നടക്കുന്നത്. കേരളത്തിൽ നിന്ന് 1500 പേരാണ് ഇതിൽ പങ്കെടുക്കുക. ഇത്രയും പേർക്ക് ഒന്നിച്ച് പോവാനായാണ് ട്രെയിൻ വാടകയ്ക്കെടുത്തത്. ഓഗസ്റ്റ് 28 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ 31 ന് ഡൽഹിയിലെത്തുന്ന രീതിയിലും തിരിച്ച് സെപ്റ്റംബർ 2 ന് പുറപ്പെട്ട് നാലിന് തിരുവനന്തപുരത്തെത്തുന്ന രീതിയിലുമായിരുന്നു ട്രെയിൻ ബുക്ക് ചെയ്തിരുന്നത്.