പത്തനംതിട്ട: മല്ലപ്പള്ളിയിൽ വച്ചു നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസ് ഉദ‍്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിനെതിരേ കേസെടുത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മുൻ ഡിവൈഎഫ്ഐ പ്രവർത്തകനുമായ അർജുൻ ആയങ്കിയെ കണ്ടെത്താൻ ഓഗസ്റ്റ് 8ന് മല്ലപ്പള്ളി പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനെതിരേയായിരുന്നു സിപിഎം പ്രതിഷേധം നടത്തിയത്. കീഴ്വായ്പൂർ പൊലീസിന്‍റേതാണ് നടപടി.
പൊലീസ് പറയുന്നത് പ്രകാരം 100 ഓളം പേർ സിപിഎം പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാണ്. പൊലീസ് ഉദ‍്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവരുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവുമാണ് ഉദയഭാനു നടത്തിയതെന്നാണ് എഫ്ഐആറിൽ നിന്നും വ‍്യക്തമാകുന്നത്.
ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമത്തിൽ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ബിഎൻഎസിലെ 351(2) കേരള പൊലീസ് ആക്റ്റ് സെഷൻ 117(e), 120(o) എന്നീ വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുക്കുകയായിരുന്നു. അർജുൻ ആയങ്കി മല്ലപ്പള്ളി പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ‍്യ വിവരത്തെ തുടർന്നാണ് തെരച്ചിൽ നടത്തിയതെന്ന് പൊലീസ് നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു.