kerala university
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ സിപിഎം- ബിജെപി വാക്കേറ്റം. ഗവേഷക വിദ്യാർഥിയെ ജാതി അധിക്ഷേപം നടത്തിയ വിജയകുമാരിയെ ഡീൻ സ്ഥാനത്ത് നിന്ന് പുറത്താക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സിപിഎം -ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്കേറ്റം ബഹളത്തിലെത്തിയതോടെ സിൻഡിക്കേറ്റ് യോഗം പതിനെട്ടാം തീയതിയിലേക്ക് മാറ്റി.
ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അനാവശ്യമായി ബഹളം ഉണ്ടാക്കിയതാണെന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു. മറ്റ് അജണ്ടയിലേക്ക് കടക്കാൻ സമ്മതിച്ചില്ല.
മുൻ വൈസ് ചാൻസലർ മഹാദേവൻ പിള്ളയ്ക്ക് അനുശോചനം അർപ്പിക്കുന്നത് മാത്രമാണ് നടന്നതെന്നും ബിജെപി അംഗങ്ങൾ പറഞ്ഞു. ഡോ. സി എൻ വിജയകുമാരിക്കെതിരെയുള്ള വ്യാജ പരാതിയുടെ പേരിലാണ് പ്രതിഷേധം നടത്തിയത്. അജണ്ടയിൽ ഇല്ലാത്ത അനാവശ്യ കാര്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടത്തിയതെന്നും ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ കുറ്റപ്പെടുത്തി. അതിനിടെ ബിജെപി സിൻഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാർ വിവാദ പരാമർശം നടത്തി വെട്ടിലായി.
വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി അംഗം ഡോ. പി എസ് ഗോപകുമാർ തിരുത്തുകയായിരുന്നു. കേരള സർവ്വകലാശാലയുടെ പല ഗവേഷണങ്ങളും സംശയ നിഴലിലാണ്. വൈജ്ഞാനിക പാപ്പരത്വം ഒഴിവാക്കാനാണ് ജാതി അധിക്ഷേപ പരാതിയെന്നും ബിജെപി അംഗങ്ങൾ പറഞ്ഞു.