കോഴിക്കോട്: പീരുമേട്ടിലെ വനത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ വ്യക്തത വരും മുൻപ് വനം വകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് ആധികാരിക രേഖ. വനത്തിനുളളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനം വകുപ്പിന്‍റെ മേൽ ചുമത്തുകയാണ്. അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു. നഷ്ടപരിഹാരത്തിന്‍റെ ആദ്യഗഡു നൽകാൻ താൻ നിർദേശം നൽകിയിരുന്നു എന്നും മന്ത്രി.
മരിച്ച സ്ത്രീയുടെ ഭർത്താവിനെതിരേ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണം. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളിൽ പരിശോധന ആവശ്യമാണെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.