മഴക്കാല പൂർവ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: മഴക്കാല പൂർവ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ സർക്കാരിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ഈ മാസം 20നകം ജില്ലാതല യോഗങ്ങൾ ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ പദ്ധതി തയാറാക്കണമെന്ന് അധ്യക്ഷത വഹിച്ച് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
ജില്ലാ, താലൂക്ക് തലങ്ങളില്‍ തയാറാക്കിയട്ടുള്ള ഇന്‍സിഡന്‍റ് റെസ്‌പോണ്‍സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലെജ് തലത്തിലും പുതുക്കണം.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയോ ജില്ലാ കലക്റ്ററുടെയോ നേതൃത്വത്തിലാണ് യോഗം ചേരേണ്ടത്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ എല്ലാ വകുപ്പുകളും സ്വീകരിച്ചുവെന്ന് ഉറപ്പാക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി മഴക്കാല പൂര്‍വ ശുചീകരണം ആരംഭിക്കണം. വേനല്‍ മഴ ശക്തമാകും മുന്‍പ് ഓടകള്‍, കൈത്തോടുകള്‍, കള്‍വര്‍ട്ടുകള്‍, ചെറിയ കനാലുകള്‍ എന്നിവയിലെ തടസങ്ങള്‍ നീക്കണം. മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ നടത്തുകയും മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. കൊതുക് നിർമാർജനം വ്യാപകമായി നടത്തണം. ഓടകള്‍, നീര്‍ച്ചാലുകള്‍, പൊതുജലാശയങ്ങള്‍ മുതലായ എല്ലാ ജല നിര്‍ഗമന പാതകളും വൃത്തിയാക്കണം.
ദുരിതാശ്വാസ ക്യാംപുകള്‍ നടത്താനായി ഉപയോഗിച്ചു വരുന്ന കെട്ടിടങ്ങളിലും ക്യാംപുകളായി ഉപയോഗിക്കാന്‍ കണ്ടെത്തിയ കെട്ടിടങ്ങളിലും ശുചിമുറികള്‍, വൈദ്യുതി, ലൈറ്റ്, ഫാന്‍, അടുക്കള മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. ക്യാംപുകള്‍ നടത്താനായി കണ്ടെത്തിയ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ പ്രാദേശിക സര്‍ക്കാര്‍ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനം മഴയ്ക്കു മുന്നോടിയായി പൂര്‍ത്തീകരിക്കണം.
ദേശീയ പാതാ നിര്‍മാണവുമായ ബന്ധപ്പെട്ട് രൂപം കൊള്ളാനിടയുള്ള വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയുമായി ചേര്‍ന്ന് സംയുക്ത പരിഹാര പദ്ധതി തയാറാക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവില്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് 25ന് മുന്‍പായി പൂര്‍ത്തീകരിക്കണം. പ്രധാന റെഗുലേറ്ററുകള്‍, സ്പില്‍ വേകള്‍ എന്നിവയുടെ മുന്‍പിലും പുറകിലുമുള്ള തടസങ്ങള്‍ നീക്കണം. എല്ലാ ഷട്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വിന് മുകളില്‍ എത്തുന്നില്ലെന്ന് റൂള്‍ കര്‍വ് നിരീക്ഷണ സമിതി ഉറപ്പാക്കണം.
ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപയും കോര്‍പ്പറേഷന് അഞ്ച് ലക്ഷം രൂപ വരെയും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാനും സംഭരണകേന്ദ്രം ആരംഭിക്കാനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയില്‍ നിന്നും ആവശ്യാനുസരണം അനുവദിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കൂടുതലായി ഉപകരണങ്ങള്‍ ആവശ്യമായി വന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ തുക/ ഉപകരണങ്ങള്‍ സ്വരൂപിക്കണം. സമഗ്രമായി പരിഷ്‌കരിച്ച ഓറഞ്ച് ഡേറ്റ ബുക്ക് 25നകം പുറത്തിറക്കണം.
* നഗര മേഖകളില്‍ ഡ്രൈയ്നേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കണം.
* ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ, ഓപ്പറേഷന്‍ അനന്ത തുടങ്ങിയവക്ക് തുടര്‍ച്ചയുണ്ടാണം.
* കോഴിക്കോട് കനോലി കനാലിലെ ഒഴുക്ക് സുഗമമാക്കി ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം.
* അടിയന്തിര പ്രതികരണ സേന പുനരുജ്ജീവിപ്പിച്ച് ദുരന്ത സാധ്യതാ മുന്നറിയിപ്പ്, രക്ഷാപ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ, ക്യാമ്പ് മാനേജ്‌മെന്‍റ് എന്നിവയില്‍ പരിശീലനം ഉറപ്പാക്കണം. സമഗ്രമായ ആശുപത്രി സുരക്ഷാ പ്രവര്‍ത്തന പദ്ധതി ആരോഗ്യ കേന്ദ്രങ്ങളിൽ ആവിഷ്‌കരിക്കണം.
* ട്രൈബല്‍ ഹാംലെറ്റ് ഡിസാസ്റ്റര്‍ മാനെജ്‌മെന്റ് പ്ലാന്‍ തയാറാക്കണം.
* കുടുംബശ്രീയുമായി ചേര്‍ന്ന് സാമൂഹ്യാധിഷ്ഠിത ദുരന്തപ്രതിരോധ സേനയെ സജ്ജമാക്കാന്‍ ആവശ്യമായ വോളണ്ടിയര്‍ പരിശീലനം സംഘടിപ്പിക്കണം.
* ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരുടെ പ്രത്യേക പട്ടിക തയാറാക്കണം. ഈ പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം.
* ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തി മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം.
* സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കണം. ചുറ്റുമതില്‍, മേല്‍ക്കൂര, സമീപത്തുള്ള മരങ്ങള്‍ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറത്തിറക്കിയ സ്‌കൂള്‍ ആപ്പ് ഉപയോഗിച്ച് എല്ലാ സ്‌കുളുകളും സ്‌കൂള്‍ സുരക്ഷാ പദ്ധതി തയാറാക്കണം. സ്‌കൂള്‍ സേഫ്റ്റി പദ്ധതി സംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.
* റോഡില്‍ പണി നടക്കുന്നയിടങ്ങളില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ, പൊതുമരാമത്ത് വകുപ്പ്, റോഡ് സേഫ്റ്റി അഥോറിറ്റി എന്നിവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കണം. റോഡിലുള്ള കുഴികള്‍ അടയ്ക്കാൻ നടപടി അടിയന്തരമായി സ്വീകരിക്കണം. കുഴികളും മറ്റും രൂപം കൊണ്ടിട്ടുള്ള സ്ഥലങ്ങളില്‍ ആളുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വയ്ക്കണം. കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
* ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയില്‍ ബോധവത്കരണം നടത്തണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകട സാധ്യതാ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണം.
* എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥലം/ കെട്ടിടം കണ്ടെത്തി രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ സംഭരിക്കണം. ആപദ്മിത്ര, സിവില്‍ ഡിഫെന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരെ അഗ്‌നി സുരക്ഷാ വകുപ്പ് മേല്‍നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം.