വ്യാഴാഴ്ച ഡോക്റ്റർമാർ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും
തിരുവനന്തപുരം: താമരശ്ശേരിയിൽ ഡോക്റ്ററുടെ തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി സർക്കാർ ഡോക്റ്റർമാർ പ്രതിഷേധദിനം ആചരിക്കുമെന്ന് കെജിഎംഒഎ. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നുവെന്നും അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് താമരശ്ശേരിയിലെ സംഭവമെന്നും കെജിഎംഒഎ ആരോപിച്ചു.
ആശുപത്രികളെ അതിസുരക്ഷാ മേഖലയാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം ദീർഘകാലമായി സംഘടന മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ഫലത്തിൽ വന്നിട്ടില്ല. ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തിനു ശേഷം സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ മുന്നോട്ടു വച്ച നിർദേശങ്ങൾ ഒന്നും പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
അപൂർവമായി ഉണ്ടാകുന്ന രോഗങ്ങളുടെ സങ്കീർണതയുടെ പേരിൽ ഡോക്റ്റർമാരെ കുറ്റക്കാരാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.