സി.പി. ജോൺ
തൃശൂർ: സംസ്ഥാനത്ത് ഗതാഗത നയം കൊണ്ടു വരുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിയമങ്ങളും ശിക്ഷാനടപടികളും കൊണ്ടു മാത്രം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. അതിനായി ഗതാഗത സാക്ഷരതാ യജ്ഞം കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്ലസ് ടു കഴിയുമ്പോൾ തന്നെ വിദ്യാർഥികൾക്ക് ലൈസൻസ് ലഭിക്കുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ പ്രീ- ലൈസൻസ് പദ്ധതി ഉൾപ്പെടുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും പഴയ വണ്ടികൾ സ്കൂളുകളിൽ എത്തിച്ച് 10 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവയുടെ പ്രവർത്തനം നേരിട്ട് കണ്ട് പഠിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു.
പ്രിയദർശിനി പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും നിലവിൽ ആൺകുട്ടികൾക്കും പ്രായമായ പുരുഷന്മാർക്കും കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ആരോഗ്യവകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെവിടെയും 10 -15 മിനിറ്റിനകം ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കും. അതു പോലെ ജലഗാതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.