Kerala

തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല: ചിന്ത ജെറോമിനു പിന്തുണയുമായി ഇ. പി. ജയരാജന്‍

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍. ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ പിഴവുകള്‍ സംഭവിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരില്‍ തെറ്റുകള്‍ വന്നു ചേരാത്തവരായി ആരുമില്ലെന്നും, ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ പിഴവുകള്‍ വന്നുചേരാമെന്നും ജയരാജന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടുള്ള വേട്ടയാടലാണു നടക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം :-

വളര്‍ന്നു വരുന്ന ഒരു യുവ വനിതാനേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്‍റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തിവിടുകയാണ്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണിന്‍റെ  ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്‍മെന്‍റിന്‍റെ പൊതുനയത്തിന്‍റെ ഭാഗമായാണ്. അതിന്‍റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങി. 

യുവജനകമ്മീഷന്‍റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരികരംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്‍റെ ഭാഗമായാണ് ഓരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും, വസ്തുതകള്‍ അന്വേഷിക്കാതെയുള്ള നീക്കങ്ങള്‍ നടത്തുന്നതും. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാര്‍ത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളര്‍ന്നു വരുന്ന ഒരു മഹിളാനേതാവിനെ തളര്‍ത്തിക്കളയാമെന്നും, തകര്‍ത്തുകളയാമെന്നും ആരും വ്യാമോഹിക്കണ്ട.

വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജണ്ടയാണ്. സിപിഐഎമ്മിന്‍റെ ഭാഗമായി നേതൃനിരയിലേക്ക് വളര്‍ന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തെരഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളര്‍ച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ടയില്‍ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്. ഒരോന്നിനെ കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകള്‍ നടത്താനും അതിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികള്‍ ഈ രാജ്യത്തുണ്ട്. അങ്ങിനെയാണ് കാര്യങ്ങളില്‍ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവര്‍ ചെയ്യട്ടെ. അതിനാല്‍ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളര്‍ന്നുവരുന്നവരെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്.

നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം: യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

കോട്ടയം എം.സി റോഡിൽ നിയന്ത്രണം വിട്ട ബസ് വഴിയാത്രക്കാരിയെ ഇടിച്ച് വീഴ്ത്തി

മുംബൈയിൽ പരസ്യ ബോർഡ്‌ തകർന്ന് അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ; മരിച്ചത് കോട്ടയം സ്വദേശികൾ

കൈവിരൽ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൾ കോളെജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്