ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, പാതിരാത്രി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി പ്രതി
Representative image
കൊല്ലം: പൊലീസ് ലോക്കപ്പ് പൂട്ടാൻ മറന്നുപോയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. ഏഴുകോൺ പുത്തൻനടി വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്. ചൊവ്വാഴ്ച രാത്രി 1.30ന് കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
രണ്ട് ദിവസം മുൻപ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന് വയറിങ് സാധനങ്ങൾ മോഷണം പോയിരുന്നു. പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ കള്ളനെ പിടിക്കാൻ വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി. നാന്തിരിക്കലിലെ പവർ ടൂൾസ് കടയിൽ നിന്ന് വയറിങ്, പ്ലമ്പിങ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ ഇയാൾ വാടകയ്ക്ക് എടുത്തതായി അറിയാൻ കഴിഞ്ഞു. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചുകൊടുക്കാനെത്തിയപ്പോൾ വീട്ടുകാരെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
വൈജേഷിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കുണ്ടറ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അന്ന് ജിഡിയും പാറാവുമായി രണ്ട് പൊലീസുകാരാണ് സ്റ്റേഷനിലുണ്ടായിരുന്ന്. പൊലീസുകാർ വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും പൂട്ടാൻ മറന്നുപോയി. പുലർച്ചെ 1.30ന് പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോവുകയായിരുന്നു. വൈജേഷ് പോയി ഏറെ നേരം കഴിഞ്ഞാണ് പൊലീസുകാർക്ക് അബദ്ധം മനസിലായത്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു.