''4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും''; മേയറെ പരിഹസിച്ച് മുൻ കൗൺസിലർ
ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം
തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ മേയര്‍ വി.വി. രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു. മാരാർജി ഭവനിൽ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ച് ഫെയ്സ് ബുക്കിലൂടെയായിരുന്നു ഗായത്രിയുടെ പ്രതികരണം.
''സിറ്റിക്കകത്ത് 4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട്. 2 എണ്ണം മേയർക്ക് പൈലറ്റ് പോകും. ഇനി 107 എണ്ണമല്ലേ ഉള്ളൂ''- എന്നായിരുന്നു ഗായത്രിയുടെ പ്രതികരണം.
മറ്റൊരു ഫെയ്സ് ബുക്ക് കുറിപ്പിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പ്രതികരണം ആവർത്തിച്ചും പ്രതികരണം നടത്തിയിട്ടുണ്ട്.
"തിരുവനന്തപുരം നഗരം, ഒരു തലസ്ഥാന നഗരം, വളരെ ആക്‌സസിബിൾ ആയിരിക്കണം. 2 ലക്ഷത്തിൽ പരം ആളുകൾ ദിനംപ്രതി വന്നു പോകുന്ന നഗരം എന്നത് തിരുവനന്തപുരത്തിന്റെ ചലനാത്മകതയുടെ പ്രത്യേകത കൂടിയാണ്. കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണം എങ്കിൽ പൊതുഗതാഗത വാഹനങ്ങൾ നഗരത്തിനുള്ളിൽ കിടന്ന് കറങ്ങിയത് കൊണ്ട് ആയില്ല.
സബ് അർബൻ മേഖലയെ നഗരത്തിൽ നിന്ന് ഒറ്റപ്പെടുത്തിയാലുള്ള ഒരു ഭവിഷ്യത്ത് നഗര ജനസാന്ദ്രത വർധിച്ച് വീർപ്പുമുട്ടലുണ്ടാകും എന്നതാണ്. സബർബൻ ഏരിയകളെയും കണക്റ്റ് ചെയ്യുന്ന ഗതാഗത സംവിധാനം ഒരുക്കിയാലേ നഗരവാസികൾക്കും ഗുണപ്രദമാകൂ. അതിനാലാണ് കരാറിൽ തന്നെ സബർബൻ സേവനം (പീക്ക് ടൈമിന് ശേഷം) നൽകാമെന്ന് പറഞ്ഞിട്ടുള്ളത്. പിന്നെ, തിരുവനന്തപുരം നഗരത്തിൽ KSRTC ബസുകളുടെ എണ്ണം കുറവാണെന്ന പരാതിയും കണ്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ,ആകെ മൂന്നോ നാലോ കിലോമീറ്റർ ആണ് നഗരത്തിനു പുറത്ത് സ്മാർട്ട് സിറ്റി ബസുകൾ ഓടുന്നത്.
ബഹു.മന്ത്രി പറഞ്ഞത് തന്നെ കടം എടുത്താൽ "നെയ്യാറ്റിൻകരയിലുള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ?
നെടുമങ്ങാട് ഉള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ?"
അതൊരു ചോദ്യമാണ്!
ഇതെല്ലാം പറഞ്ഞ ശേഷവും, ഉൾകൊള്ളാൻ കഴിയാത്തവർക്ക് വേണ്ടിയാണു, പറ്റൂല്ലങ്കിൽ തിരിച്ചെടുത്തോളാൻ പറഞ്ഞത്..!!! അതൊരു ഒന്നൊന്നര പറച്ചിൽ ആയിരുന്നു''- എന്നാണ് ഗായത്രി പ്രതികരിച്ചത്.