പിണറായി വിജയനും മോഹൻലാലും
അഭിമുഖത്തിന്‍റെ ടീസറിൽ നിന്ന്
കേരള മുഖ്യമന്ത്രി പിണറായി വിജയനും മലയാളികളിടെ പ്രിയ നടൻ മോഹൻലാലും തമ്മിലുള്ള അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് അഭിമുഖം പുറത്തിറക്കിയത്. വ്യാഴാഴ്ചയാണ് അഭിമുഖം പൂർണമായും ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുക.
ഇപ്പോഴിതാ ഈ അഭിമുഖത്തെ മോഹൻലാലിന്‍റെ വരാനിരിക്കുന്ന ത്രില്ലർ ചിത്രം ദൃശ്യം 3 യുമായി ബന്ധപ്പെട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഡോ. മനോജ് വെള്ളനാട് പങ്കുവച്ച പോസ്റ്റിലാണ് ജോർജുകുട്ടിയും മുഖ്യമന്ത്രിയുമായുള്ള സംഭാഷണം എന്ന ഉള്ളടക്കം പുറത്തുവന്നത്.
കുറിപ്പ് ഇങ്ങനെ...
മോഹൻലാൽ : സർ, ഈ വരുന്ന ഏപ്രിൽ നമുക്ക് രണ്ടാൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണല്ലോ. ഞാനും ടെൻഷനിലാണ്.
പിണറായി : അതെയോ. എനിക്കത്ര ടെൻഷനൊന്നും ഇല്ല കേട്ടോ. പക്ഷെ ലാലെന്തിനാ ടെൻഷനടിക്കുന്നത്?
ലാൽ : ശരിയാണ് സാറിന് ടെൻഷൻ വേണ്ട. സാറ് മൂന്നാമതും തുടരും. പക്ഷെ എനിക്കിപ്പൊ ടെൻഷനില്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ 12-13 വർഷമായി അതാണവസ്‌ഥ.
പിണറായി : ലാലിങ്ങനെ വളച്ചുകെട്ടാതെ കാര്യം പറയൂ.
ലാൽ : സാറ് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് ഇവിടെ എല്ലാവർക്കും അറിയാം. അതുപോലെ എന്‍റെ കുടുംബത്തിന് വേണ്ടി ഞാനും ഏതറ്റം വരെയും പോകും.
പിണറായി : അതങ്ങനല്ലേ പാടുള്ളൂ.
ലാൽ : അത് സാർ ദൃശ്യം സിനിമ കാണാത്തത് കൊണ്ട് പറയുന്നതാണ്.
പിണറായി : ഓ അതാണ് കാര്യം. മറ്റെ വരുൺ പ്രഭാകർ വധക്കേസ്. അക്കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ പോകും ലാൽ. ഞാനതിൽ ഇടപെടില്ല. ദൃശ്യം 3-യിലെങ്കിലും വരുണിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രഭാകറും ഗീതയും.
ലാൽ : അയാൾ എന്‍റെ കുടുംബത്തോട് ചെയ്തത് സാറിനറിയാല്ലോ. നീതി ഞങ്ങൾക്കും വേണ്ടേ? കേരളത്തിനെതിരേ കേരള സ്‌റ്റോറി എന്ന പേരിൽ കള്ളക്കഥ മെനയുന്നവർക്കെതിരെ സാറ് ശക്തമായി പ്രതികരിച്ചില്ലേ. കേരളത്തിന് തരേണ്ട ആനുകൂല്യങ്ങളും ഫണ്ടുകളും അടിസ്‌ഥാന ആവശ്യങ്ങളും ഉൾപ്പെടെ യാതൊരു ന്യായീകരണവുമില്ലാതെ നിരസിച്ചതിനെ സാറ് ശക്തമായി വിമർശിച്ചില്ലേ. എന്‍റെ ലോകം എന്‍റെ കുടുംബമാണ്. അതിന് വേണ്ടി ഞാനും പരമാവധി പൊരുതും.
പിണറായി : പക്ഷെ പോലീസ് അവരുടെ ജോലിയും ചെയ്യും ലാൽ, അല്ലാ മി. ജോർജ്കുട്ടി.
ലാൽ : എന്തായാലും ദൃശ്യം 3-ഉം പിണറായി 3.0-യും കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ഉറ്റു നോക്കുന്ന, പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് സവിശേഷ സംഭവങ്ങളാണ്. രണ്ടും ഗംഭീരമാവും എന്നാണ് എന്‍റെ മനസ് പറയുന്നത്.
പിണറായി: താങ്കൾക്ക് എത്രത്തോളം പ്രതീക്ഷയുണ്ട്? ജോർജ്കുട്ടിയുടെ ടെൻഷൻ മാറിയോ?
ലാൽ : ജോർജ്കുട്ടിയുടെ ടെൻഷൻ ഒരിക്കലും മാറില്ല സർ. പക്ഷെ സാറിന്‍റെ കാര്യത്തിൽ എനിക്ക് ടെൻഷനില്ല. അതൊരു അമിത പ്രതീക്ഷയുമല്ല. ഇനിയൊരു രണ്ടുവട്ടം കൂടിയെങ്കിലും തുടരാനുള്ള അത്രയും മികച്ച പ്രവർത്തനങ്ങൾ സാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് ചെയ്തിട്ടുണ്ട്. അതിദാരിദ്ര്യ നിർമ്മാർജ്ജനം മുതൽ ഓരോ മേഖലയിലും ഉണ്ടായ കുതിപ്പുകൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. നിപ്പ, പ്രളയം, കോവിഡ് ഒക്കെ എത്ര മാതൃകാപരമായാണ് നമ്മൾ അതിജീവിച്ചത്. ചൂരൽമലയിലെ പുനരധിവാസവും ലൈഫ് മിഷൻ പദ്ധതിയും ഒക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. സന്തോഷിക്കുന്നുണ്ട്. എന്‍റെ കേരളം എന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്നത് അങ്ങനെയും കുറേ വലിയ കാര്യങ്ങളുടെ ബലത്തിലാണ്. അപ്പോഴും, ഇനിയും ചെയ്യാൻ പലതുമുണ്ടല്ലോ എന്ന തോന്നലുമുണ്ട്. അതിനായി സർ തുടരും. തുടരണം.
പിണറായി : താങ്ക്യൂ ലാൽ. ദൃശ്യം-3 വലിയ വിജയമാകട്ടെ. ഇലക്ഷൻ തിരക്കിനിടയിലും സാധിക്കുമെങ്കിൽ ഞാനത് തിയറ്ററിൽ തന്നെ കാണും.
ലാൽ : വലിയ സന്തോഷം സർ. സാറിനെ ഇതേ ആത്മവിശ്വാസത്തോടെയും ആരോഗ്യത്തോടെയും ചിരിയോടെയും കേരളത്തിന് ഇനിയും ആവശ്യമുണ്ട്. അതിന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...