കൊച്ചി: എസ്‌ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട കേസിലെ നാല് പ്രതികളുടെ ജാമ‍്യം ഹൈക്കോടതി റദ്ദാക്കി. നാലു പേരും ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പ്രോസിക്യൂഷൻ വാദം.
പ്രതികൾക്ക് ജാമ‍്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. കേസിലെ മറ്റ് അഞ്ച് പ്രതികളുടെയും ജാമ‍്യം ഹൈക്കോടതി ശരിവച്ചു. 2021 ഡിസംബർ 18നാണ് ഷാൻ കൊല്ലപ്പെടുന്നത്. എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിനെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണു കേസ്.
ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.