എം.എം.ലോറൻസ് file
Kerala

ലോറന്‍സിന്‍റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

ഹിയറിംഗിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കണമെന്ന് ഹൈക്കോടതി

Ardra Gopakumar

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. കളമശ്ശേരി മെഡിക്കല്‍ കോളെജിനാണ് കോടതിയുടെ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൃതദേഹം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളെജ് പ്രിന്‍സിപ്പൽ തീരുമാനമെടുത്ത ഹിയറിംഗിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കണം. വീണ്ടും ഹിയറിംഗ് നടത്താൻ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ ചുമതലപ്പെടുത്താൻ കഴിയുമോ എന്നതും സർക്കാർ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റീസ് വി.ജി.അരുൺ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളെജിന്‍റെ തീരുമാനം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നാണ് ആശയുടെ ഹര്‍ജിയിലെ ആക്ഷേപം. മൃതദേഹം മെഡിക്കല്‍ കോളെജിന് വിട്ടുനല്‍കണമെന്ന് ലോറന്‍സ് പറഞ്ഞുവെന്ന സമ്മതപത്രത്തിന്‍റെ ആധികാരികതയില്‍ സംശയമുണ്ട്. ലോറന്‍സ് പറഞ്ഞുവെന്നാണ് മകനുള്‍പ്പെടെയുള്ളവര്‍ അവകാശപ്പെടുന്നത്. ഇതുമാത്രം പരിഗണിച്ച് മൃതദേഹം വിട്ടുനല്‍കരുതെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നുമാണ് ആശ കോടതിയിൽ ആവശ്യപ്പെടുന്നത്.

ദേശീയപാതകളിൽ ഉടനീളം വർക്ക്‌ഷോപ്പുകളും പഞ്ചർ റിപ്പയറും

യുഎസ്-ഇറാൻ ചർച്ചകളിൽ വൻ പുരോഗതി

മൂന്ന് കോടിയും കടന്ന് ആധാർ ആപ്പ് ഡൗൺലോഡ്

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ