ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വരുത്തിയ പരിഷ്കരണത്തിൽ ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി. പരിഷ്‌കരണത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ പുതിയ ചട്ടങ്ങൾ ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും എല്ലാ അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
നിർദേശങ്ങൾ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്‍റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ നിയമങ്ങളെന്നും ആരോപിച്ച് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നടപടി. എന്നാൽ, റദ്ദാക്കിയ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഡ്രൈവിങ് ടെസ്റ്റിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്, പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍ നടത്തണം, ഡ്രൈവിങ് പരിശീലന വാഹനങ്ങൾക്ക് നിർബന്ധമായും ഡാഷ് ബോർഡ് ക്യാമറകൾ വേണം, എച്ച് പരീക്ഷയ്ക്കു പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ കംപ്യൂട്ടറൈസ് ചെയ്യണം, ഡ്രൈവിങ് പരിശീലകർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ നിബന്ധനകൾക്കെതിരേ ഡ്രൈവിങ് സ്കൂളുകാർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്.