ഷൈനിന്‍റെ ഡിജിറ്റല്‍ ഇടപാടുകളിൽ വ്യക്തത തേടി അന്വേഷണ സംഘം
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ നൽകി മൊഴികൾ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ഷൈൻ നടത്തിയിട്ടുള്ള ചില സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ചില വ്യക്‌തികൾക്ക് 2000 രൂപ മുതൽ 5000 രൂപ വരെ കൈമാറിയ ഇടപാടുകളിലാണ് സംശയം.
ഈ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വ്യക്തത തേടുക എന്നതാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇത്തരത്തിൽ സമീപ കാലത്തായി നടന്നിട്ടുള്ള 14 ഓളം ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഇവ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പൊലീസിന്‍റെ സംശയം. എന്നാൽ ഈ ഇടപാടുകൾ താന്‍ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിന്‍റെ വിശദീകരണം. എന്നാലിത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തട്ടില്ല.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി ഷൈനിന്‍റെ ശരീര സാംപിളുകളും രക്ത സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. വൈദ്യ പരിശോധന ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. തിങ്കളാഴ്ച വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനാണ് നിർദേശം. താൻ കഞ്ചാവും മെത്താഫിറ്റമിൻ എന്ന മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി ഷൈൻ കൊച്ചി പൊലീസിന്‍റെ നാലു മണിക്കൂർ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു.
മലപ്പുറം സ്വദേശി അഹമ്മദ് മുർഷാദ് ആണ് കേസിലെ മറ്റൊരു പ്രതി. ഇയാളുടേയും ഫോണുകൾ വിശദ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കൂടാതെ, കൊച്ചിയിൽ വമ്പൻ ലഹരി ഇടപാട് നടത്തുന്ന സജീർ എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്നും നടന്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടിലേക്ക് ഷൈൻ ടോം ചാക്കോ പണം അയച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസവും 20,000 രൂപ ട്രാൻസ്ഫർ ചെയ്തിരുന്നു.