എറണാകുളം: കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണത്തിന് നിർദേശം നൽകി കാലടി സർവകലാശാല വിസി. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കണം. അന്വേഷണത്തന് സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസി അന്വേഷണത്തിന് ഉത്തരവിട്ടത്.
സംവരണത്തിന് അർഹതയുണ്ടായിരുന്നോ , അട്ടിമറി നടന്നോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ശേഖരിച്ചാവും പരിശോധിക്കുക. 2019 ലെ മലയാളം വിഭാഗം പിഎച്ച്ഡിക്കുള്ള ആദ്യത്തെ പത്തു സീറ്റിനു പുറമേയാണ് 5 സീറ്റുകൾകൂടി തെരഞ്ഞെടുത്തത്. ഇതിൽ 15 - മതായാണ് വിദ്യയുടെ പ്രവേശനം. ആകെയുളള സീറ്റിൽ ഇരുപത് ശതമാനം എസ് സി / എസ് ടി സംവരണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം പാലിക്കാതെയാണ് വിദ്യയെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം.
ആദ്യ പത്തു സീറ്റിലുള്ളവർക്കു മാത്രമാണ് സംവരണത്തിന് അവകാശമുള്ളതെന്നും ശേഷിക്കുന്ന അഞ്ചു സീറ്റിന് ഇത് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുൻ വിസിയാണ് രംഗത്തെത്തിയത്. ഇതിനെതിരെ സർവകലാശാല എസ് സി / എസ് ടി സെൽ നൽകിയ റിപ്പോർട്ടിന് നിയമപരമായ നിലനിൽപ്പില്ലെന്നും മുൻ വിസി പറയുന്നു. എന്നാൽ എല്ലാ സീറ്റുകൾക്കും സംവരണത്തിന് അവകാശമുണ്ടെന്നായിരുന്നു എസ്/ എസ്ടി സെല്ലിന്‍റെ വാദം.